കോവിഡ്-19 പടരുന്നത് ഇന്ത്യൻ കർഷകർക്കും തിരിച്ചടിയായി. പരുത്തി, ബസ്മതി അരി, സോയാബീൻസ് തുടങ്ങിയവയുടെ കയറ്റുമതി അനിശ്ചിതത്വത്തിലായി; വിലയും ഇടിഞ്ഞു.
ചൈനയാണ് ഇന്ത്യൻ പരുത്തിയുടെ പ്രധാന ആവശ്യക്കാർ. രണ്ടുമാസമായി അവിടെനിന്ന് ഓർഡർ ഇല്ലാത്തതിനാൽ പരുത്തിവില ഏഴുശതമാനം ഇടിഞ്ഞു. പരുത്തിനൂലിനും ഇതേപോലെ വില താണിട്ടുണ്ട്.
ഇന്ത്യൻ ബസ്മതി അരിയുടെയും സോയാ പിണ്ണാക്കിന്റെയും പ്രധാന വാങ്ങലുകാർ ഇറാനിൽനിന്നുള്ളവരാണ്. കോവിഡ് രോഗബാധയെത്തുടർന്ന് ഇറാനിൽനിന്നുള്ള അന്വേഷണങ്ങൾ നിലച്ചു. ഈ മാസം മൂന്നാം വാരത്തിൽ ഇറാനിലെ നവവത്സരാഘോഷം പ്രമാണിച്ചു കൂടുതൽ ബസ്മതി അരി വേണ്ടിവരുമെന്നു കരുതിയിരുന്നപ്പോഴാണ് ഈ സാഹചര്യം. 60,000 ടണ്ണിലേറെ അരി തുറമുഖങ്ങളിൽ കയറ്റുമതി കാത്തുകെട്ടിക്കിടപ്പുണ്ട്.
ബസ്മതി അരിക്കു പത്തു ശതമാനവും സോയാബീൻസിന് പതിനഞ്ചുശതമാനവും വിലയിടിഞ്ഞു. ഇന്ത്യൻ ബസ്മതിയിൽ 30 ശതമാനവും സോയാപിണ്ണാക്കിൽ 25 ശതമാനവും ഇറാനാണു വാങ്ങിയിരുന്നത്.
കോവിഡ് ഭീതി: സോയയ്ക്കും ബസ്മതിക്കും പരുത്തിക്കും വിലയിടിഞ്ഞു
12:51 PM Mar 04, 2020 | Deepika.com