കൊറോണയുടെ പേരിൽ ആരും പരിഭ്രാന്തരാകേണ്ടെന്നും ഒത്തൊരുമിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും സ്വയ രക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആരോഗ്യമന്ത്രി അടക്കം സത്യേന്ദർ ജെയിൻ അടക്കമുള്ളവരുടെ അടിയന്തര യോഗം വിളിച്ചു. വൈറസ് ബാധയെക്കുറിച്ചു പരിഭ്രാന്തി പരത്തരുതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നിർദേശിച്ചു.
രോഗം സ്ഥിരീകരിച്ചത് ഇറ്റലിയിൽനിന്നു മടങ്ങിവന്നയാൾക്ക്
ഡൽഹിയിൽ കൊറോണ സ്ഥിരീകരിച്ചത് ഇറ്റലിയിൽ പോയി മടങ്ങി വന്നയാൾക്ക്.
ഇയാൾ വന്ന വിമാനത്തിലെ യാത്രക്കാരോട് അവരവരുടെ വീടുകളിൽ 14 ദിവസം കർശന നിരീക്ഷണത്തിൽ കഴിയണമെന്ന് എയർ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ഇയാൾ ഹയാത്ത് റീജൻസി ഹോട്ടലിലെ ലാ പിയാസ റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി 28ന് ഇയാൾ ഭക്ഷണം കഴിച്ചിരുന്ന സമയത്ത് റെസ്റ്ററന്റിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ഒപ്പം ഭക്ഷണം കഴിച്ചിരുന്നവരെയും നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവരെ 14 ദിവസത്തേക്കു മാറ്റി താമസിപ്പിക്കും.
നാലു രാജ്യക്കാരുടെ വീസ റദ്ദാക്കി
ന്യൂഡൽഹി: രാജ്യത്തു വീണ്ടും കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇറ്റലി, ഇറാൻ, ദക്ഷിണകൊറിയ, ജപ്പാൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് മാർച്ച് മൂന്നിനു മുന്പ് നൽകിയ റെഗുലർ വീസ/ഇ-വീസ എന്നിവ റദ്ദാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു.
വീസ ലഭിച്ചവർ നിർദേശം ഇറങ്ങുന്നതിനു മുന്പ് രാജ്യത്തു പ്രവേശിച്ചിട്ടുണ്ടെങ്കിൽ റദ്ദാക്കില്ല. കോവിഡ്-19 ലോകത്തു പടർന്നു പിടിച്ച സാഹചര്യത്തിലാണ് നിലവിലെ യാത്രാനിർദേശം റദ്ദാക്കി പുതിയതു പുറപ്പെടുവിച്ചത്. ഇന്ത്യയിൽ ഇതുവരെ എത്താത്ത ജപ്പാൻ, ദക്ഷിണ കൊറിയ പൗരന്മാർക്കു മാർച്ച് മൂന്നിനോ മുന്പോ നൽകിയ വീസ ഓൺ അറൈവലും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടവർ ഇന്ത്യൻ എംബസിയെയോ കോൺസലേറ്റിനെയോ സമീപിച്ച് പുതിയ വീസയ്ക്ക് അപേക്ഷ നൽകണമെന്നും നിർദേശമുണ്ട്. ചൈനീസ് പൗരന്മാർക്ക് ഫെബ്രുവരി അഞ്ചിനോ മുന്പോ നൽകിയ വീസ നേരത്തെ റദ്ദാക്കിയിരുന്നു.
ഫെബ്രുവരി ഒന്നിനോ ശേഷമോ ചൈന, ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച വിദേശികൾ ഇന്ത്യയിൽ ഇതുവരെ പ്രവേശിച്ചിട്ടില്ലെങ്കിൽ അവർക്ക് നൽകിയ റെഗുലർ വീസ/ഇ-വീസ എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
മുകളിൽ പറഞ്ഞ രാജ്യത്തെ നയതന്ത്രപ്രതിനിധികൾ, യുഎൻ ഉദ്യോഗസ്ഥർ, മറ്റ് അന്താരാഷ്ട്ര സംഘടനകളിലെ ഉദ്യോഗസ്ഥർ, ഒസിഐ കാർഡ് ഉള്ളവർ, വിമാനസർവീസ് ജീവനക്കാർ എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ, ഇവർ വൈദ്യപരിശോധനയ്ക്കു നിർബന്ധമായും വിധേയരാകണം.
അന്താരാഷ്ട്ര വിമാനത്തിൽ ഇന്ത്യയിൽ എത്തുന്നവർ യാത്രവിവരം സംബന്ധിച്ച് (വിലാസവും ഫോൺനന്പറും സഹിതം) ഇമിഗ്രേഷൻ ഉദ്യോസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് സത്യവാങ്മൂലം നൽകണം. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറ്റലി, ഹോങ്കോംഗ്, മക്കാവു, വിയറ്റ്നാം, മലേഷ്യ, ഇന്ത്യോനേഷ്യ, നേപ്പാൾ, തയ്ലൻഡ്, സിംഗപ്പൂർ, തായ്വാൻ എന്നീ രാജ്യങ്ങളിൽനിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്നവർ നിർബന്ധമായും വൈദ്യപരിശോധനയ്ക്കു വിധേയരാകണം.
ചൈന, ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കും കോവിഡ്-19 രോഗം ബാധിച്ച മറ്റു രാജ്യങ്ങളിലേക്കും ഉള്ള യാത്ര ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഇന്നലെ രാജ്യത്ത് ആറു പേരുടെ സാന്പിളുകളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഡൽഹി സ്വദേശിയുമായി അടുപ്പമുള്ളവരാണ് ഇവരെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
കോവിഡ് -19: പരിഭ്രാന്തരാകേണ്ട: പ്രധാനമന്ത്രി
12:29 PM Mar 04, 2020 | Deepika.com