പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് വ്യാപകമായി പടരുന്നു. ഇറാനാണ് വൈറസിന്റെ മേഖലയിലെ പ്രഭവകേന്ദ്രം. കോവിഡ്-19 എന്നു പേരിട്ടിരിക്കുന്ന ഈ വൈറസ് ഇറാനിൽ ഇതുവരെ 978 പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 54 പേർ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. ശനിയാഴ്ച മാത്രം 205 പേർക്കാണ് ഇറാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇറാനിലെ ഷിയ വിഭാഗക്കാരുടെ പുണ്യകേന്ദ്രമായ മഷാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രാലയ വക്താവ് കിനൗഷ് ജഹാൻപുർ അറിയിച്ചു. ഇത്തരം തീർഥാടന കേന്ദ്രങ്ങൾ അടയ്ക്കണമെന്ന് ഇറാൻ ഭരണകൂടം അഭ്യർഥിച്ചെങ്കിലും സ്ഥാപന അധികാരികൾ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. മഷാദ് ഉൾപ്പെടെ ഇപ്പോഴും തുറന്നിരിക്കുകയാണ്.
അതേസമയം, ഇറാനിലെ മരണസംഖ്യ സംബന്ധിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. ഇറാനിലെ മരണസംഖ്യ ഇപ്പോൾ വെളിപ്പെടുത്തിയതിലും അധികമാകാമെന്ന് വിദഗ്ധർ കരുതുന്നു.
മിക്ക ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ തന്നെ വൈറസ് സ്ഥിരീകരിച്ചുകഴിഞ്ഞു. കുവൈറ്റിൽ 46, ബഹറിനിൽ 38, ഒമാനിൽ ആറ്, യുഎഇയിൽ 21 എന്നിങ്ങനെയാണ് ഇപ്പോൾ ലഭ്യമാകുന്ന കൊറോണ ബാധിതരുടെ കണക്കുകൾ. ഇറാനിൽനിന്ന് വൈറസ് പകരുന്നത് തടയാനുള്ള നടപടികൾ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്നുണ്ട്. സൗദി അറേബ്യ മക്ക, മദീന തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്.
കൊറോണ നിഴലിൽ പശ്ചിമേഷ്യ; വൈറസ് ബാധിച്ചവർ 1000 കടന്നു; കനത്ത ജാഗ്രത
03:10 PM Mar 02, 2020 | Deepika.com