ടെഹ്റാൻ: കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്കു ശേഷം ഏറ്റവും കൂടുതൽ പേർക്ക് കൊറോണ ബാധയുണ്ടായതും മരണം സംഭവിച്ചതും ഇറാനിലാണ്. ഇപ്പോൾ ഇറാനിൽനിന്നു വരുന്ന മാധ്യമ വാർത്തകൾ അത്ര ശുഭകരമല്ല. 210 പേർ ഇറാനിൽ വൈറസ് ബാധിച്ച് മരിച്ചതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് 34 പേർ മരിച്ചതായാണ് ഇറാൻ സർക്കാർ നൽകുന്ന ഔദ്യോഗിക വിവരം. ഇതിന്റെ ആറിരട്ടി മരണനിരക്കാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ ടെഹ്റാൻ, ഖ്വാം എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കുന്നതെന്നും ബിബിസി പറയുന്നു.
അതേസമയം, ബിബിസിക്കെതിരേ ഇറാൻ വിദേശകാര്യമന്ത്രാലയം വക്താവ് രംഗത്തെത്തി. തെറ്റായ വിവരങ്ങൾ നൽകി ബിബിസി നുണകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ, ഇറാനിലേക്ക് കരമാർഗമുള്ള യാത്രക്ക് യുഎഇ ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തി.
കൊറോണ: ഇറാനിൽ ഇരുന്നൂറിലധികം പേർ മരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ
11:12 AM Feb 29, 2020 | Deepika.com