ന്യൂഡല്‍ഹി: മീഡിയാവണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാനും കോടതി ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചാനലിന്റെ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ വിരുദ്ധമായി കാണാനാകില്ലെന്നും സര്‍ക്കാരിനൊപ്പം മാധ്യമങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും കോടതി അറിയിച്ചു.
ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തു എന്നതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ദേശസുരക്ഷയെന്ന വാദമുയര്‍ത്തി പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടാവിരുദ്ധമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിലക്കേര്‍പ്പെടുത്താനുള്ള കാരണം ചാനലിനെ അറിയിക്കാതെ രേഖകള്‍ മുദ്രവച്ച കവറില്‍ നല്‍കിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിലക്ക് ശരിവച്ച ഹൈക്കോടതി നടപടിയെയും കോടതി വിമര്‍ശിച്ചു.
2022 ജനുവരി 31നാണ് ദേശവിരുദ്ധമായ ഉള്ളടക്കമുണ്ടെന്നാരോപിച്ച് ചാനലിന്റെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചതോടെ മീഡിയാവണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; മീഡിയാവണിന്റെ വിലക്ക് നീക്കി സുപ്രീംകോടതി
02:36 PM Apr 05, 2023 | Deepika.com