ന്യൂഡൽഹി: ശ്വാസത്തിന്റെ ഒളിമങ്ങാത്ത മാതൃക നൽകിയ വി. യൗസേപ്പിതാവിന്റെ ഓർമരുനാൾ പ്രത്യേകമായി അനുസരിക്കുന്ന മാർച്ച് 19 വ്യത്യസ്തമായ വിശ്വാസ അനുഭവമാക്കി തീർത്തിത്തിരിക്കുകയാണ് ജെസോളാ ഇടവക.
യൗസേപ്പിതാവിന്റെ മാതൃകയിൽ ഓരോ കുടുംബത്തിനും ഇടവകക്കും വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന അപ്പന്മാരെ ഓർക്കുവാൻ അവരെ ആദരിക്കുവാൻ വേണ്ടി മാറ്റിവെയ്ക്കപ്പെട്ട ഈ ദിനത്തിന്റെ എല്ലാം കാര്യങ്ങൾക്കും നേതൃത്വം കൊടുത്തത് ജെസോളാ പിതൃവേദിയാണ്. രാവിലെ 9.30 ന് അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവിനെ ഇടവക സമൂഹം ഒന്നാകെ ജെസോളാ ദൈവാലയത്തിലേക്ക് സ്വീകരിച്ചു. തുടർന്ന്, അഭിവന്ദ്യ പിതാവിന്റെ മുഖ്യ കർമികത്വത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനയും വചനവിരുന്നും എല്ലാവർക്കും ഹൃദ്യമായ അനുഭവമായി. വിശുദ്ധ കുർബാനക്കു ശേഷം നീണ്ട നാളത്തെ പരിശ്രമ ഫലമായ, ഇടവക ഡയറക്ടറിയുടെ പ്രകാശനം, അഭിവന്ദ്യ കുര്യാക്കോസ് പിതാവ് ട്രസ്റ്റിമാർക്ക് നൽകി നിർവഹിച്ചു. തുടർന്ന്, ഫരിദാബാദ് രൂപതയിൽ ആദ്യമായി സ്ഥാപിതമായ കേരള തനിമയിൽ രൂപം കൊടുത്ത കൊടിമരത്തിന്റെ ആശിർവാദ കർമ്മവും അഭിവന്ദ്യ കുര്യാക്കോസ് പിതാവ് നിർവഹിച്ചു.
ജോസഫ് നാമധാരികളെയും പിതൃവേദി അംഗങ്ങളെയും സാന്ത്വനം അന്നദാനത്തിൽ സഹകരിക്കുന്നവരെയും അഭിവന്ദ്യ പിതാവ് ആദരിച്ചു. ജെസോളാ ഇടവക വിശ്വാസ സാക്ഷ്യത്തിൽ ഏറെ മുൻപിൽ ആണെന്നും അതിനു നേതൃത്വം കൊടുക്കുന്ന വികാരി ബാബു ആനിത്താനം അച്ചന്റെയും കൊച്ചച്ചൻ ജോമി അച്ചന്റെയും ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന ഇടവക ജനത്തിന്റെയും കൂട്ടായ്മയും വിശ്വാസ ജീവിതവും ഏറെ മാതൃകപരമാണെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു. തുടർന്ന് നടത്തപ്പെട്ട വിഭവ സമൃദ്ധമായ ഊട്ടു നേർച്ചയും തിരുനാളിനെ അതീവ ഹൃദ്യമാക്കി.
വിശ്വാസവഴികളിൽ പുത്തൻ ചുവടുകളുമായി ജെസോളാ ഫാത്തിമ മാതാ ദൈവാലയം
06:20 AM Mar 21, 2023 | Deepika.com