ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ മാർച്ച് 27ന് ശുദ്ധി ആരംഭിക്കും. ശുദ്ധിക്കാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറതൂക്കംപറന്പിൽ കുടുംബാംഗം രാമചന്ദ്രൻ തൃപ്പടിയിൽ സമർപ്പിക്കുന്നതോടുകൂടി പൂരച്ചടങ്ങുകൾക്കു തുടക്കമാകും. അത്തിയും പ്ലാവും ചേർത്ത് നിർമിച്ച ധാരാ തട്ട്, സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി. ഗോപി വൈകിട്ട് 5ന് ശാസ്താവിനു സമർപ്പിക്കും. മേൽശാന്തിമാർ കൂറ്റംപ്പിള്ളി മന പത്മനാഭൻ നന്പൂതിരി, മൂർക്കനാട് മന മോഹനൻ നന്പൂതിരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. കൊടിയേറ്റ ദിവസമായ 28ന് രാവിലെ അഞ്ചിനു ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ച് കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉൾപ്പെടുന്ന ബിംബശുദ്ധി തുടങ്ങും.