പള്ളുരുത്തി: പ്രമുഖ തീർഥാടനകേന്ദ്രമായ കണ്ണമാലി പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളിനോടനുബന്ധിച്ച് നേർച്ച സദ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണമാലിയിൽ നടക്കുന്ന സദ്യയ്ക്ക് ഒരു ലക്ഷത്തോളം ഭക്തജനങ്ങളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ 7.30നു നടക്കുന്ന കുർബാനയ്ക്ക് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ കാർമികനാകും. തുടർന്ന് അദ്ദേഹം നേർച്ചസദ്യ ആശീർവദിക്കും. രാവിലെ മുതൽ രാത്രി 12 വരെ തുടർച്ചയായി കുർബാനയുണ്ടാകും.
കോവിഡ് മൂലം കഴിഞ്ഞ മൂന്നു വർഷം സദ്യ നടന്നില്ല. ഇക്കുറി ഒരു ലക്ഷം ചതുരശ്ര അടിയിൽ വിശാലമായ തണൽപ്പന്തലാണ് പള്ളിമുറ്റത്ത് ഒരുക്കിയിരിക്കുന്നത്. സെന്റ് ജോസഫ് ചാരിറ്റീസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാട്ടുകാരെല്ലാം ചേർന്നാണ് സദ്യ ഒരുക്കുന്നത്. പള്ളിക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൗണ്ടറുകളിൽ നിന്ന് നേർച്ച പായസകുപ്പി വിതരണം നേരത്തെ ആരംഭിച്ചിരുന്നു. 75,000 കുപ്പി പായസമാണ് ഒരുക്കിയത്. രാവിലെ തുടങ്ങുന്ന സദ്യ രാത്രി ഏറെ വൈകിയും തുടരും. ഉള്ളിക്കറി, പാവയ്ക്കാ കറി, മാങ്ങ അച്ചാർ, എരിശേരി, മോരുകറി, പായസം എന്നിവയാണ് സദ്യ വിഭവങ്ങൾ. ബുഫേ രീതിയിലാണ് വിളമ്പുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്കായി കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചതായി സംഘാടകർ പറഞ്ഞു.
കോവിഡ് മൂലം കഴിഞ്ഞ മൂന്നു വർഷം സദ്യ നടന്നില്ല. ഇക്കുറി ഒരു ലക്ഷം ചതുരശ്ര അടിയിൽ വിശാലമായ തണൽപ്പന്തലാണ് പള്ളിമുറ്റത്ത് ഒരുക്കിയിരിക്കുന്നത്. സെന്റ് ജോസഫ് ചാരിറ്റീസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാട്ടുകാരെല്ലാം ചേർന്നാണ് സദ്യ ഒരുക്കുന്നത്. പള്ളിക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൗണ്ടറുകളിൽ നിന്ന് നേർച്ച പായസകുപ്പി വിതരണം നേരത്തെ ആരംഭിച്ചിരുന്നു. 75,000 കുപ്പി പായസമാണ് ഒരുക്കിയത്. രാവിലെ തുടങ്ങുന്ന സദ്യ രാത്രി ഏറെ വൈകിയും തുടരും. ഉള്ളിക്കറി, പാവയ്ക്കാ കറി, മാങ്ങ അച്ചാർ, എരിശേരി, മോരുകറി, പായസം എന്നിവയാണ് സദ്യ വിഭവങ്ങൾ. ബുഫേ രീതിയിലാണ് വിളമ്പുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്കായി കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചതായി സംഘാടകർ പറഞ്ഞു.