അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2023-24 ബജറ്റ് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അവതരിപ്പിച്ചു. 38.59 കോടി രൂപ വരവും 38.21 കോടി രൂപ ചെലവും 38.72 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാർഷിക മേഖലക്ക് വലിയ കരുതൽ നൽകുന്ന ബജറ്റിൽ കായികമേഖലക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ഭവന നിർമാണ മേഖലയ്ക്ക് മൂന്നരക്കോടിയും ഗതാഗത മേഖലയ്ക്ക് ഏഴു കോടിയും വകയിരുത്തി. ഗ്രാമപഞ്ചായത്തിലെ വഴിപ്പാറയിൽ ഈ വർഷം ഫുട്ബോൾ സ്റ്റേഡിയം നിർമാണം, തിരൂർക്കാട് പുളിയിലകുളം ആധുനികരീതിയിൽ നീന്തൽ പരിശീലന കേന്ദ്രമാക്കൽ എന്നിവ നടപ്പാക്കും. ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ഹരിത വിദ്യാലയം പദ്ധതിയും സമഗ്ര വിദ്യാഭ്യാസ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങാടിപ്പുറത്ത് ബഡ്സ് സ്കൂൾ നിർമിക്കുന്നതിന് 61.91 ലക്ഷം വകയിരുത്തി. ക്ഷേത്ര നഗരമായ അങ്ങാടിപ്പുറത്തെ മാലിന്യമുക്തമാക്കുന്നതിനും പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകളിൽ അമിത ചെലവ് കുറക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ ഗ്രാമ നിലാവ് പദ്ധതി നടപ്പാക്കും. ചാത്തോലിക്കുണ്ട് റെയിൽവേ അണ്ടർപാസ് നിർമാണത്തിന് ഗ്രാമപഞ്ചായത്ത് നേതൃത്വം നൽകും. ഇതിനാവശ്യമായി 1.25 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി പഞ്ചായത്ത് വിഹിതം 25 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ബാക്കി തുക എംപി, എൽഎഎ ഫണ്ടുകളിൽ നിന്നു കണ്ടെത്തുമെന്നും ഷബീർ കറുമുക്കിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ അധ്യക്ഷത വഹിച്ചു. സെലീന താണിയൻ, സുനിൽബാബു വാക്കാട്ടിൽ, ഫൗസിയ തവളേങ്ങൽ, കെ.ടി നാരായണൻ, കോടൻ റംല, രതീ്ഷ്, സെക്രട്ടറി അജയ്കുമാർ എന്നിവർ പ്രസംഗിച്ചു.