ന്യൂഡൽഹി: ജനാധിപത്യത്തിന്റെ അർഥം പൂർണമാകുന്നത് സ്വതന്ത്രമായ മാധ്യമങ്ങളും പത്രപ്രവർത്തനവും ഉണ്ടാകുന്പോഴാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ശശി കുമാർ.
ഭരണഘടനയാണ് ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെ വിശുദ്ധ ഗ്രന്ഥമെന്നും ഗ്ലോബൽ മലയാളി പ്രസ് ക്ലബ് നടത്തിയ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളെയും നിയന്ത്രിക്കാനും വരുതിയിലാക്കാനുമാണു ഇന്ദിരാഗാന്ധി മുതൽ ഇപ്പോഴത്തെ സർക്കാരുകൾ വരെ ശ്രമിക്കുന്നത്. മാധ്യമപ്രവർത്തകരെ ഇകഴ്ത്തി കാട്ടുകയും രാജ്യദ്രോഹികളായും അഴിമതിക്കാരായും മുദ്രകുത്തുകയും ചെയ്യുന്നു. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളുടെ ന·യ്ക്കു വേണ്ടിയാണു മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നതെന്ന ജനങ്ങൾക്കു ബോധ്യമുണ്ടാകണം. പല കാരണങ്ങൾ കൊണ്ടു നഷ്ടമായ ജനവിശ്വാസവും സ്വീകാര്യതയും തിരിച്ചു പിടിക്കുകയാണു പ്രധാനം. സത്യസന്ധമായ പത്രപ്രവർത്തനത്തിലൂടെ വിശ്വാസം നേടാനാകും. മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു നടത്തിയ പ്രഭാഷണത്തിൽ ശശികുമാർ വിശദീകരിച്ചു.
മാധ്യമരംഗമാകെ പ്രതിസന്ധി ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്. കോവിഡിനു ശേഷം സാന്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സാമൂഹിക മാധ്യമങ്ങളുടെ കടന്നു വരവ് മാധ്യമ പ്രവർത്തനത്തിന്റെ രൂപവും ഭാവവും മാറ്റി. ജനപ്രതിനിധികൾ പോലും സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തുന്ന കാലത്ത് ആധികാരികവും വിശ്വാസ്യതയുമുള്ള മാധ്യമ പ്രവർത്തനത്തിന്റെ പ്രാധാന്യം വീണ്ടെടുക്കുക പ്രധാനമാണെന്നു ശശികുമാർ ഓർമിപ്പിച്ചു.
ഗ്ലോബൽ മലയാളി പ്രസ് ക്ലബ് പ്രസിഡന്റ് ജോർജ് കള്ളിവയലിൽ, കോഓഡിനേറ്റർ സോമൻ ബേബി, വൈസ് പ്രസിഡന്റ് അനിൽ അടൂർ എന്നിവർ പ്രസംഗിച്ചു. കൃഷ്ണ കിഷോർ, സജീവ് കെ. പീറ്റർ, ജോസ് കുന്പിളുവേലിൽ, ഉബൈദ് ഇടവണ്ണ, ചിത്ര കെ. മേനോൻ, പി.ടി. അലവി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.
ഭരണഘടന മാധ്യമ പ്രവർത്തകരുടെ വിശുദ്ധ ഗ്രന്ഥം: ശശി കുമാർ
10:31 PM Oct 06, 2021 | Deepika.com