കാക്കനാട്: തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച് സ്പോർട്സ് കോംപ്ലക്സാക്കി മാറ്റാൻ ഇന്നലെ ഉമതോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. സ്റ്റേഡിയം വികസനത്തിനുള്ള ആദ്യഗഡു മൂന്നു കോടി രൂപ സ്പോർട്സ് കൗൺസിൽ അനുവദിച്ചതായി ഉമ തോമസ് യോഗത്തെ അറിയിച്ചു. സ്റ്റേഡിയം വികസനത്തിന് ആവശ്യമായ സ്ഥലവും കൂടുതൽ ഫണ്ടും കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചു. സ്റ്റേഡിയം വികസന സമിതിയും രൂപീകരിച്ചു. ഫുട്ബോൾ ഗ്രൗണ്ട്, അത്ലറ്റിക് ട്രാക്ക്, ബാഡ്മിന്റൺ, വോളിബോൾ കോർട്ടുകൾ, ജിംനേഷ്യം തുടങ്ങിയവ ഉൾപ്പെടുന്ന സ്പോർട്സ് കോംപ്ലക്സാകും സ്ഥാപിക്കുക. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ, സിപിഎം ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.