കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷിനാശം വരുത്തി. കഴിഞ്ഞ ആഴ്ച കൊയ്യാറായ പാടത്ത് ആനകൂട്ടം ഇറങ്ങി നടന്നുപോയ വഴിത്താരയിലെ നെല്‍കൃഷി നശിപ്പിച്ചിരുന്നു. വടക്കുംഭാഗം പുല്ലുവഴിച്ചാല്‍ തേക്കാനാട്ട് രവി, തുടുമേല്‍ ജോസ് എന്നിവരുടെ കൃഷിയിടത്തിലാണ് ഒടുവിൽ ആനകള്‍ നാശംവരുത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. രവിയുടെ ഇരുന്നൂറോളം വാഴയും ജോസിന്റെ അമ്പതോളം ഏത്തവാഴയും ചിന്നമ്മ യാക്കോബിന്റെ അമ്പതോളം ചുവട് കപ്പയും കൊമ്പനും പിടിയും അടങ്ങുന്ന ആനക്കൂട്ടം തിന്നും ചവിട്ടിമെതിച്ചും നാശം വരുത്തി. വേനല്‍ തുടങ്ങിയതോടെ ആനകള്‍ വീണ്ടും ജനവാസ മേഖലയില്‍ തീറ്റയും വെള്ളവും തേടി എത്തുന്നത് ഭീഷണിയായിരിക്കുകയാണ്. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നശിപ്പിച്ചത്. കര്‍ഷകരുടെ മാസങ്ങളോളമുള്ള അധ്വാനവും കഷ്ടപ്പാടും പണ ചെലവുമാണ് ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതാവുന്നത്.
വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഏക പ്രതിക്ഷയായ വിളകള്‍കൂടി ഇല്ലാതാവുന്നതോടെ കടക്കെണിയും ജീവിത ഭാരവും വര്‍ധിക്കുകയാണ്. വിളനാശത്തിന് നഷ്ടപരിഹാം നല്‍കുമെന്ന വനം വകുപ്പ് വാഗ്ദാനം ജലരേഖയാവുമ്പോള് കര്‍ഷകന്റെ കണ്ണീര് കാണാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.
വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഏക പ്രതിക്ഷയായ വിളകള്‍കൂടി ഇല്ലാതാവുന്നതോടെ കടക്കെണിയും ജീവിത ഭാരവും വര്‍ധിക്കുകയാണ്. വിളനാശത്തിന് നഷ്ടപരിഹാം നല്‍കുമെന്ന വനം വകുപ്പ് വാഗ്ദാനം ജലരേഖയാവുമ്പോള് കര്‍ഷകന്റെ കണ്ണീര് കാണാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.