തൃശൂർ: മഴക്കാലത്തു തുണി ഉണക്കാനിട്ട് ധൈര്യമായി ഉച്ചമയങ്ങാം. മഴ പെയ്യുന്നുണ്ടേൽ മണിക്കുട്ടൻ പറഞ്ഞോളും "ദേ.. മഴ പെയ്യുന്നു’. വാതിൽപൂട്ടി പുറത്തേക്കിറങ്ങുന്പോൾ ഗ്യാസ് ഓഫ് ചെയ്തോയെന്ന ശങ്കയുണ്ടോ? പേടിക്കേണ്ട, അതും മണിക്കുട്ടൻ നോക്കിക്കോളും. വയനാട് ദ്വാരക എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി നെവിൻ ജോസിന്റെ റോബോട്ടാണു മണിക്കുട്ടൻ. പാകം ചെയ്ത ഭക്ഷണം ഉൗണുമേശയിൽ എത്തിക്കാനും രാവിലെ പത്രമെടുത്തു കൊണ്ടുവരാനും അലക്കാനുള്ള തുണി എടുത്തുകൊണ്ടുവരാനുമെല്ലാം സഹായിയായി വീട്ടിൽ നിർത്താം. ആൻഡ്രോയിഡ് മൊബൈൽ ഫോണ് ഉപയോഗിച്ച് അനായാസം നിയന്ത്രിക്കാം. കാഴ്ചശക്തിയില്ലാത്തവർക്കും വിശ്വസ്തനായ സഹായിയാണു മണിക്കുട്ടൻ.