കൊടകര: നാടൻ വിത്തിനങ്ങളുടെ സംരക്ഷകയും ജൈവ കർഷകയുമായ ഇന്ദിര ലോറൻസിനെ തേടി വീണ്ടും അംഗീകാരമെത്തി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ മികച്ച സസ്യജാല സംരക്ഷക കർഷകക്കുള്ള പുരസ്കാരമാണ് ഇത്തവണ കൊടകര കുഴിക്കാണി വേങ്ങേശേരി മാരാത്ത് ഇന്ദിരയെ തേടി എത്തിയിട്ടുള്ളത്. അരലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി കാർഷിക രംഗത്ത് സജീവമാണ് ഇവർ. സ്വന്തമായി പ്ത്തുസെന്റ് ഭൂമി മാത്രമുള്ള ഇവർ കൃഷിഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തുവരുന്നത്. ജൈവ നെൽകൃഷിയുടെ പ്രചാരക കൂടിയായ ഇവർ നാടൻ നെൽവിത്തിനങ്ങൾ ഉൽപ്പാദിച്ച് സംരക്ഷിച്ചു വരുന്നു. 2015ൽ കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷക തൊഴിലാളിക്കുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമശ്രീ പുരസ്കാരം ഇന്ദിരക്ക് ലഭിച്ചിരുന്നു. കല്ലേറ്റുങ്കര വടക്കുംമുറിയിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തുവരുന്ന ഇന്ദിര കുറച്ചുകാലമായി കല്ലേറ്റുങ്കരയിൽ തന്നെയാണ് താമസം.