തൃശൂർ: കല്ലും കട്ടയും നിറഞ്ഞ തരിശുഭൂമിയിലും പൊൻവിളകൾ കൊയ്യാൻ സൂര്യനെ തൊഴിലാളിയാക്കി കർണാടകയുടെ കാർഷിക ശാസ്ത്രജ്ഞൻ. കർഷകനെ വെയിലേറ്റു തളരാൻ വിടാതെ സൂര്യപ്രകാശംകൊണ്ടു പ്രവർത്തിക്കുന്ന കാർഷിക ഉപകരണങ്ങൾ ഒരു സോളാർ കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് ഹസൻ ജില്ലയിലെ സകലേഷ്പുർ റോട്ടറി ഇംഗ്ലീഷ് സ്കൂൾ പത്താംക്ലാസ് വിദ്യാർഥി എസ്.ഡി. ഉത്സവ്. സോളാർ എനർജി അഗ്രികൾച്ചർ പർപ്പസ് യൂസ്ഫുൾ പ്രൊജക്ട് എന്നാണു യന്ത്രത്തിന്റെ പേര്. ഗ്രാസ് കട്ടർ, നനയ്ക്കാനും വളപ്രയോഗത്തിനുമുള്ള സംവിധാനം, കൃഷിനശിപ്പിക്കാനെത്തുന്ന പക്ഷിമൃഗാദികളെ ഒാടിക്കാനുള്ള സൗണ്ട് മേക്കർ തുടങ്ങിയവയാണ് യന്ത്രത്തിന്റെ പ്രത്യേകത. സോളാർ എൽഇഡി പ്രകാശമുള്ളതിനാൽ രാത്രിയിലും പ്രവർത്തിപ്പിക്കാം. ഏതുതരം കൃഷിയിടത്തിലും അനായാസകരമായി കൊണ്ടുനടക്കാൻ ചക്രസംവിധാനങ്ങളുമുണ്ട്.