രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ അരങ്ങേറി. യുവജന സംഘടനയായ ഡിഎസ്വൈഎം കരിദിനമാചരിച്ചും പ്രാർഥനയജ്ഞം നടത്തിയും നിരാഹാരം പ്രഖ്യാപിച്ചും പ്രതിഷേധം അറിയിച്ചു. ഡിഎസ്വൈഎം അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിതിൻ വടക്കേൽ, പ്രസിഡന്റ് ഗ്ലോറി എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. മറ്റു സംഘടനകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ യും മറ്റും വിവിധ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
രൂപതയിലെ പല കുടുംബങ്ങളും ഈ ക്രൂരകൃത്യത്തെ അപലപിച്ചു കൊണ്ട് പ്രതിഷേധിക്കുകയും തിരി കൊളുത്തി പ്രാർഥിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവച്ച് പ്രതികരിച്ചു. വിവിധ ഇടവകകളിൽ നിന്നും ആളുകൾ തകർക്കപ്പെട്ട പള്ളി സന്ദർശിക്കുകയും അവിടെ പ്രാർഥന നടത്തുകയും തങ്ങളുടെ ദേവാലയം നഷ്ടപ്പെട്ട ലാഡോ സരായ് ഇടവകയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇടവക തലത്തിലും സംഘടന തലത്തിലും അല്ലാതെയും ധാരാളം ആളുകൾ എല്ലാ ദിവസവും സ്ഥലം സന്ദർശിച്ച് വരുന്നു. ജനപ്രതിനിതികൾ രാഷ്ട്രീയകക്ഷി നേതാക്കൾ, മത നേതാക്കൾ തുടങ്ങിയ പ്രമുഖരും ദിനംപ്രതി തകർക്കപ്പെട്ട ദേവാലയം സന്ദർച്ചിച്ച് സംഭവത്തെ അപലപിക്കുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും രാജ്യത്തിന് പുറത്തുമുള്ള രൂപതകളും ഇടവകകളും മറ്റു സംഘടനകളും പ്രതികരണങ്ങൾ നടത്തിയതും ശ്രദ്ധേയമാണ്. ഈ സംഭവത്തിലെ അനീതി മനസിലാക്കി ഇതിനെ അപലപിച്ചുകൊണ്ടും പ്രതീകരിച്ചു കൊണ്ടും പല മാധ്യമങ്ങളും മുന്നോട്ട് വന്നു. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ ഗൂഢലക്ഷ്യങ്ങളോടെ പള്ളി തകർത്ത ഈ അനീതിക്കെതിരെ നീതി ബോധമുള്ള വ്യക്തികളും ഗ്രൂപ്പുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതീകരിക്കുന്നതും ദേവാലയം നഷ്ടപ്പെട്ട ഡൽഹിയിലെ പ്രവാസി വിശ്വാസ സമൂഹത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.