ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ അന്ധേരിയയിലുള്ള ലഡോ സരായി ലിറ്റിൽ ഫ്ളവർ പള്ളി തകർത്ത സംഭവം പാർലമെന്റിൽ ഉന്നയിക്കാൻ നോട്ടീസ് നൽകിയതായി കേരളത്തിലെ എൽഡിഎഫ്, യുഡിഎഫ് എംപിമാർ അറിയിച്ചു. സബ്മിഷനു പുറമെ അടിയന്തര പ്രമേയത്തിനുകൂടി നോട്ടീസ് നൽകുമെന്ന് ഇവർ പറഞ്ഞു.
ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയുണ്ടായ പള്ളി പൊളിക്കലും ലക്ഷദ്വീപിലെ പ്രശ്നങ്ങളും ന്യൂനപക്ഷങ്ങളിൽ ആശങ്ക വളർത്തിയെന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴികാടൻ, എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പറഞ്ഞു.
ഇതിനിടെ, ഡൽഹി പിസിസി പ്രസിഡന്റ് അനിൽകുമാർ ചൗധരിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പ്രവർത്തകരും വിശ്വാസികളും ഇന്നലെ രാവിലെ പള്ളിക്കു മുന്പിലെ ഗുഡ്ഗാവ്- ഛത്തർപുർ പ്രധാന റോഡിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാൻ നൂറുകണക്കിന് പോലീസുമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള കേജരിവാൾ സർക്കാരിന്റെ സമീപനമാണു പുറത്തുവന്നതെന്നു അനിൽകുമാർ കുറ്റപ്പെടുത്തി.
തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട ക്രിസ്ത്യൻ പള്ളി തകർത്ത സംഭവം ഞെട്ടിപ്പിക്കുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് യുഡിഎഫ് എംപിമാരായ പ്രേമചന്ദ്രൻ, ബെന്നി, ആന്റോ, ഡീൻ എന്നിവർ ഇന്നലെ പള്ളി സന്ദർശിച്ചശേഷം പറഞ്ഞു. ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തകർത്ത കത്തോലിക്കാ പളളി തോമസ് ചാഴികാടനും കൊടിക്കുന്നിലും നേരത്തേ സന്ദർശിച്ചിരുന്നു. ഫരീദാബാദ് സീറോ മലബാർ രൂപതയിലെ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. ജോസ് കന്നുംകുഴിയും ഇടവക സമൂഹവുമായും വിശദമായ ചർച്ച നടത്തി.
പത്തു വർഷത്തിലേറെയായി വിശ്വാസികൾ പ്രാർഥന നടത്തുന്ന പള്ളി ഇടിച്ചുനിരത്തിയതു തികച്ചും അന്യായമാണ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇതിനു പിന്നിൽ പല അജൻഡകളുമുണ്ടെന്നും എംപിമാർ കുറ്റപ്പെടുത്തി. ഛത്തർപൂർ മേഖലയിലെ സമുദായ സൗഹാർദം തകർക്കാൻ ഭൂമാഫിയയുമായി ചേർന്നു കരുതിക്കൂട്ടി നടത്തിയതാണോ സംഭവമെന്നു സംശയമുണ്ടെന്നു തോമസ് ചാഴികാടൻ പറഞ്ഞു.
പള്ളി പൊളിച്ചത് ന്യൂനപക്ഷങ്ങളിൽ ആശങ്ക കൂട്ടിയെന്ന് എംപിമാർ
01:49 AM Jul 19, 2021 | Deepika.com