ന്യൂഡൽഹി: ഫരിദാബാദ് രൂപതയിൽ 2021-22 വിശ്വാസ പരിശീലന അധ്യായന വർഷം ആരംഭിച്ചു. ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഞായറാഴ്ച രാവിലെ 8ന് കരോൾബാഗിലുള്ള രൂപത കാര്യാലയത്തിൽ തിരി തെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രൂപതയിലെ മുഴുവൻ കുട്ടികൾക്കും വിശ്വാസപരിശീലകർക്കും മാതാപിതാക്കൾക്കും വേണ്ടി വിശുദ്ധ ബലിയർപ്പിച്ച് പ്രാർഥിക്കുകയും വിശുദ്ധബലി മധ്യേ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെ പറ്റി പ്രത്യേകം സന്ദേശം നൽകുകയും ചെയ്തു.
ഇടവകയിലെ ഏറ്റവും മുൻഗണനാ ക്രമത്തിൽ നടത്തപ്പെടേണ്ട ഒന്നാണ് വിശ്വാസ പരിശീലനം, അത് ശുഷ്കമായാൽ ഒരു തലമുറ തന്നെ ശുഷ്കമായി മാറുമെന്ന് ആർച്ച്ബിഷപ് തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. പ്രവാസി പശ്ചാത്തലത്തിലുള്ള നമുക്ക് അടുത്ത തലമുറയ്ക്ക് കൈമാറാനുള്ളത് വിശ്വാസം ആയിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസ പരിശീലനത്തിൽ കുടുംബത്തിന്റെ പ്രാധാന്യവും മാതാപിതാക്കളുടെ മഹനീയ ജീവിതമാതൃകയും വളരെ ആവശ്യമാണെന്ന് ആർച്ച്ബിഷപ് പ്രസ്താവിച്ചു. കുടുംബങ്ങളിൽനിന്നും ദൈവവിളികൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം തന്റെ സന്ദേശത്തിൽ പ്രതിപാതിച്ചു.
രൂപത വിശ്വാസപരിശീലന വിഭാഗം ഡയറക്ടർ ഫാ. ബാബു ആനിത്താനവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോമോൻ കപ്പലുമാക്കലും രൂപത വിശ്വാസപരിശീലന വിഭാഗത്തിലെ മറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.
തിരുകർമ്മങ്ങൾ രൂപതയുടെ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡിംഗ്സ് വഴി തൽസമയം സംപ്രേഷണം ചെയ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ രൂപതയിലെ കുട്ടികളും വിശ്വാസ പരിശീലകരും ഓണ്‍ലൈനായി തിരു കർമ്മങ്ങളിൽ ഓണ്‍ലൈനായി പങ്കുകൊണ്ടു .
ഉദ്ഘാടനത്തിനുശേഷം ആർച്ച്ബിഷപ്പ് കുട്ടികൾക്ക് പ്രാർഥന ചൊല്ലി കൊടുത്തു. കുട്ടികൾ അവരവരുടെ ഭവനങ്ങളിൽ തിരി തെളിച്ച് പിടിച്ചു കൊണ്ട് പ്രാർഥന ഏറ്റുചൊല്ലുകയും അതിന്റെ ചിത്രം അവരുടെ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
വിശ്വാസ പരിശീലനത്തിന്റെ പുതിയ അധ്യയനവർഷം ആരംഭം കുറിച്ചു
11:27 PM Jun 28, 2021 | Deepika.com