ന്യൂഡൽഹി: പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം. പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽസെൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.
യാത്ര നിയന്ത്രണങ്ങൾ മൂലം വിദേശത്തേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും, സ്റ്റുഡൻറ് വിസയിൽ പഠനാവശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാർഥികൾക്കും കോവിഡ് വാക്സിനേഷനിൽ മുൻഗണന ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ സാധുത ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നന്പർ ഉൾപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിന് വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യൻ നിർമ്മിത കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിൽ പൂർണമായ പേര് ന്ധഓക്സ്ഫോർഡ്-അസ്ട്രാസെനക്കന്ധ എന്ന് രേഖപ്പെടുത്താൻ നടപടിയെടുക്കുക, ഇന്ത്യൻ നിർമ്മിത കോവാക്സിന് ലോക ആരോഗ്യ സംഘടനയുടേയും, മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, നിലവിൽ കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നവരുടെ രണ്ടു ഡോസുകൾ ഇടയിലുള്ള സമയപരിധി 84 ദിവസം ആയതിനാൽ ഈ നിബന്ധന പ്രവാസികളുടെ വിഷയത്തിൽ പരമാവധി കുറയ്ക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളിൽ നടപടി എടുക്കാനാണ് ഡൽഹി ഹൈക്കോടതി നിർദേശം.
വാക്സിനേഷനിൽ മുൻഗണ ആവശ്യപ്പെട്ടുകൊണ്ട്, പ്രവാസി ലീഗൽ സെൽ
കേരള ഹൈക്കോടതിയിൽ ഹർജി നൽകുകയും ഈ വിഷയത്തിൽ കേരള സർക്കാർ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ദേശീയ തലത്തിൽ ഈ മേഖലയിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉള്ളതിനാലാണ് കേന്ദ്ര സർക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമാണ് ലീഗൽ സെല്ലിനുവേണ്ടി ഹർജി നൽകിയത്. അഡ്വ ശ്രീ വിഘ്നേശ്, അഡ്വ. റോബിൻ രാജു, അഡ്വ. ദീപ ജോസഫ് എന്നിവരും ഹർജിക്കാർക് വേണ്ടി ഹൈകോടതിയിൽ ഹാജരായി.
പ്രവാസികളുടെ വാക്സിനേഷൻ: പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം
10:27 PM May 31, 2021 | Deepika.com