ആലുവ: കൊച്ചി കാൻസർ റിസർച്ച് സെന്റററിൽ റേഡിയേഷൻ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനെതിരേ വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രിക്ക് പരാതി നൽകി. വർഷങ്ങളായി രോഗികൾക്ക് ജനറൽ ആശുപത്രിയിലാണ് റേഡിയേഷൻ ചികിത്സ നല്കുന്നത്. അത് നിലനിർത്തണമെന്നാണ് ആവശ്യം. ജനറൽ ആശുപത്രിയിലെ ആധുനിക റേഡിയേഷൻ ഉപകരണമായ ലീനിയർ അക്സിലേറ്റർ ഉപയോഗിച്ചാണ് ചികിത്സ നല്കുന്നത്. ഇതേ ഉപകരണം മൂന്നെണ്ണമാണ് കാൻസർ സെന്റർ ഓർഡർ ചെയ്തിരിക്കുന്നത്. നിർമാണം നടക്കുന്ന പുതിയ കാൻസർ സെന്റർ കെട്ടിടത്തിലേക്ക് ഇവ സ്ഥാപിക്കാനുള്ളതാണ്. ഒരു വർഷത്തിനുള്ളിൽ സിസിആർസിയിൽ മെഷീൻ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുകാത്തുനിൽക്കാതെ രോഗികളെ ജനറൽ ആശുപത്രിയിലേക്ക് നിർദ്ദേശിക്കുന്നതിന് പകരം സ്വകാര്യആശുപത്രിയുമായി ധാരണാപത്രം ഒപ്പിട്ടത് പിൻവലിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.