മൂവാറ്റുപുഴ: ഖത്തർ വേൾഡ് കപ്പ് മത്സരത്തിൽ ഡെൻമാർക്ക് ടീമിന്റെ പ്ലെയർ എക്സ്കോർട്ടായി മലയാളി ബാലൻ. മൂവാറ്റുപുഴ കല്ലൂക്കാട് സ്വദേശി റോജർ ജോർജാണ് പ്ലെയർ എസ്കോർട്ട്. ലോകകപ്പ് ഒന്നാം റൗണ്ടിലെ ഡെൻമാർക്ക് -ടുണീഷ്യ മത്സരത്തിൽ ഡെൻമാർക്ക് നാഷണൽ ടീമിലും, മാഞ്ചസ്റ്റർ യൂണൈറ്റഡിലും ബൂട്ട് അണിയുന്ന ക്രിസ്റ്റൻ എറിക്സണ്ന്റെ കൂടെ ചേർന്നുനിന്ന് ഡെൻമാർക്ക് ദേശീയ ഗാനം കേൾക്കാൻ റോജർ ജോർജിന് അവസരം ലഭിച്ചിരുന്നു. റോജറിന്റെ ഇഷ്ടതാരമാണ് എറിക്സണ്. ഡെൻമാർക്കിന്റെ കാസ്പർ ഡോൾബർഗിന് വേണ്ടിയാണ് പിഎസ്ജി ഖത്തർ അക്കാദമിയിൽനിന്ന് പരിശീലനം നേടുന്ന റോജർ പ്ലെയർ എസ്കോർട്ടായത്. ഖത്തറിൽ നോബിൾ ഇന്റർനാഷണൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ റോജർ ലിജോ ജോർജ്-ജോളി ദന്പതികളുടെ മകനാണ്. റോജർ ഫെഡറിന്റെ ആരാധകനായ പിതാവ് മക്കൾക്ക് പേരിട്ടത് സ്പോർട്സിനെ സ്നേഹിക്കുന്നതിനാലാണ്. പിതാവ് ലിജോയുടെ സ്വപ്നമാണ് മക്കളെ കായിക രംഗത്തേക്ക് കൈപിടിച്ചുയർത്തുകയെന്നത്. മാതാവ് ജോളിയുടെ പിന്തുണയുമുണ്ട്. ലിജോ ജോർജ് ഫിഫാ വോളണ്ടിയർ കൂടിയാണ്. സാവിയോ ജോർജ് റോജറിന്റെ ഇളയ സഹോദരനാണ്.