കോതമംഗലം: നല്ല കുടുംബങ്ങളെ വാർത്തെടുക്കുകയാണ് സഭാ നവീകരണത്തിനുള്ള ഏറ്റവും നല്ല മാർഗമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ ബിഷപ് മാർ തോമസ് തറയിൽ പറഞ്ഞു. കോതമംഗലം ബൈബിൾ കണ്‍വൻഷന്റെ മൂന്നാം ദിവസമായ ഇന്നലെ വചന പ്രസംഗം നടത്തുകയായിരുന്നു ബിഷപ്. മാർത്തോമാ ക്രിസ്ത്യാനികൾ 20 നൂറ്റാണ്ടുകൾ വിശ്വാസം സംരക്ഷിച്ചത് സുരക്ഷിതമായ കുടുംബ സംവിധാനത്തിലൂടെയാണ്. കുടുംബങ്ങൾ സൗഹൃദത്തിന്റെ വേദികളാകണം. മാതാപിതാക്കൾ പരസ്പരവും മക്കളോടും സ്നേഹം പ്രകടിപ്പിക്കണം.ഇങ്ങനെയുള്ള കുടുംബങ്ങിലാണ് യഥാർത്ഥമായ അല്മീയതയുള്ളത്. മക്കളെ ക്രിസ്തുവിന്റെ ശിഷ്യരാക്കി വളർത്തണം. എങ്കിൽ അവർ സുവിശേഷ സാക്ഷികളായി സ്വയം വളർന്നുവരുമെന്നും ഉദ്ബോധിപ്പിച്ചു. വൈകുന്നേരം നാലിന് നടന്ന വിശുദ്ധ കുർബാനയിൽ ഫൊറോന വികാരി റവ. ഡോ.തോമസ് പോത്തനാമുഴിയുടെ മുഖ്യകാർമികത്വത്തിൽ ഊന്നുകൽ ഫൊറോനയിലെ വൈദികർ സഹകാർമികരായി.