ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന ഡൽഹിയിലേയും പരിസരങ്ങളിലേയും രോഗികൾക്ക് അവശ്യസേവനങ്ങൾ എത്തിക്കാൻ കോവിഡ് പ്രതിരോധ ദൗത്യവുമായ ഡൽഹി-ഫരീദാബാദ് രൂപത പ്രവർത്തനിരതമായി. രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഏഴംഗ ദൗത്യസംഘം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
മരുന്നും ഭക്ഷണവും എത്തിക്കാനും ആശുപത്രി സൗകര്യങ്ങളും ഓക്സിജൻ ലഭ്യതയും ഉറപ്പുവരുത്താനും രോഗികൾക്ക് ആവശ്യമായ നിർദേശങ്ങളും ഉപദേശങ്ങളും ഓണ്‍ലൈനായി കൊടുക്കാനും ഒറ്റപ്പെട്ടുപോകുന്നവർക്ക് താമസസൗകര്യങ്ങൾ ഒരുക്കാനും പ്ലാസ്മ ആവശ്യമായ രോഗികൾക്ക് രക്തദാനത്തിന് സന്നദ്ധസേന രൂപീകരിക്കാനും മരണമടഞ്ഞവർക്ക് സംസ്കാരത്തിനുള്ള സേവനം എത്തിക്കാനും മറ്റുമായി വിവിധ കമ്മിറ്റികൾ രൂപതാ കേന്ദ്രത്തിൽ പ്രവർത്തനസജ്ജമാണ്.
രൂപതയുടെ മുപ്പതോളം വരുന്ന ഇടവകകളിലൂടെ ഇടവകവികാരിമാരുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ഹെൽപ് ഡസക്കിലൂടെയാണ് ഈ പ്രവർത്തനങ്ങളെല്ലാം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഓരോ ഇടവകാതിർത്തിയിലുമുള്ള രോഗികളായവരെ കണ്ടെത്താനും ആവശ്യമായ ഭക്ഷണം, മരുന്ന്, ഓക്സിമീറ്റർ, പൈപ്പ് കിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, ആശുപ്രതി പ്രവേശനം, ഓണ്‍ലൈൻ കൗണ്‍സലിംഗ്, കമ്യൂണിറ്റികിച്ചൻ എന്നിവ ആരോഗ്യപ്രവർത്തരുടേയും സന്നദ്ധസേവകരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്നു. ഡൽഹി-ഫരീദാബാദ് രൂപതയിലെ യുവജനപ്രസ്ഥാനമായ ഡിഎസ്വൈഎം നേതൃത്വത്തിൽ ഒരു കോവിഡ് റിസ്ക്യു ടീമും നഴ്സ് ടീമും ഫുഡ് സർവീസ് ആരംഭിച്ചിട്ടുണ്ട്.
കോവിഡ് രോഗികളുടെ പരിചരണത്തിനായി അശോക് വിഹാറിൽ എസ്ഡി സിറ്റേഴ്സിന്റെ നേതൃത്വത്തിൽ 40 ബഡുകളുള്ള ഒരു താൽക്കാലിക അനുബന്ധ ആശുപ്രതിയും സൗകര്യങ്ങളും സജ്ജമായി കൊണ്ടിരിക്കുന്നു. രൂപതയുടെ കീഴിലുള്ള ദ്വാരക ഇൻഫന്റ് ജീസസ് സ്കൂൾ ക്വാറന്ൈറൻ സൗകര്യങ്ങളോടം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ആന്റിജൻ ടെസ്റ്റ് നടത്താനാവശ്യമായ ഒരു എമർജൻസി ലാബ് സജ്ജമാക്കുന്നു. അത്യാവശ്യമുള്ള രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാനുള്ള ഓക്സിജൻ സൗകര്യങ്ങളോടുകൂടിയുള്ള ആബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി ഡൽഹി ഫരീദാബാദ് രൂപത
09:14 PM May 01, 2021 | Deepika.com