ന്യൂഡൽഹി: കോവിഡ് ബാധിച്ച് മനുഷ്യർ പുഴുക്കളെപ്പോലെ ചത്തു വീഴുന്പോഴും മനുഷ്യർ കൂട്ടപാലായനം ചെയ്യുന്പോഴും ഭരണകർത്താക്കൾക്കും രാഷ്ട്രീയ നേതൃത്വത്തിനും കുറ്റകരമായ നിഷ്കൃയത്വം തുടരുന്നതായി ആരോപണം. രാജ്യതലസ്ഥാനത്ത് ആരോഗ്യ രംഗം തീർത്തും കുറ്റകരമായ അനാസ്ഥയും മനുഷ്യ ജീവനോടുള്ള അവഗണനയും തുടരുന്നതായി ആരോഗ്യ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു.
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരും പാവപ്പെട്ടവരുമാണ് നിത്യവും ഡൽഹിയിൽ മരിക്കുന്നത്. സാന്പത്തികമുള്ളവർക്ക് ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ നേടാനാകുന്പോൾ പാവപ്പെട്ടവന്റെ മൃതദേത്തോടു പോലും അവഗണനയും തുടരുകയാണ്. സർക്കാർ സ്വകാര്യ ആശുപത്രികളിലെ മോർച്ചറികളെല്ലാം നിറഞ്ഞു. ശ്മശാനങ്ങളിൽ ഇടമില്ലാത്തതിനാലാണ് മോർച്ചറികളിലും ആശുപത്രി വരാന്തകളിലും രോഗികളുടെ ശവശരീരങ്ങളാണ് കെട്ടിക്കിടക്കുന്നത്. മരിച്ച രോഗികളുടെ മൃതദേഹം നീക്കം ചെയ്യാത്തതിനാലാണ് പല ആശുപത്രികളിലും ബെഡ് ഒഴിവില്ലാത്ത അവസ്ഥ ഉണ്ടാകുന്നതെന്നും ആരോപണമുണ്ട്. ഇന്നലെ ഡൽഹിയിലെ രാജീവ്ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മരിച്ച മലയാളി യുവാവ് ജോബിയുടെ മൃതദേഹം സമീപത്തെ സീമാപുരി പൊതു ശ്മശാനത്തിൽ ദഹിപ്പിക്കാനാണ് ബന്ധുക്കൾ ആലോചിച്ചത്. എന്നാൽ സ്ഥല പരിമിതിമൂലം അവിടെ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഗാസിപ്പൂർ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആലോചിക്കുകയാണ് ബന്ധുക്കൾ.
കൊറോണക്കാലം കച്ചവടക്കാലമാക്കുകയാണ് ആശുപത്രികളും ലാബുകാരും. ആർടിപിആർ ടെസ്റ്റിനും തോന്നുന്ന നിരക്കാണ് ഈടാക്കുന്നത് 800 മുതൽ 1200 വരെയാണ് നിരക്ക്. കൈകൾ ശുദ്ധിയാക്കുന്നതിനുള്ള സാനിട്ടൈസർ, കൈയുറ, ധരിക്കാനുള്ള പിപികിറ്റ് എന്നിവയ്ക്കും വിലകൂട്ടിയാണ് വിൽക്കുന്നത്. അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കേണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകളാകട്ടെ മൗനം പാലിക്കുകയാണ്.
കോവിഡ് രോഗികളുടെ ബന്ധുക്കളെ പ്ലാസ്മ ചികിത്സ വേണമെന്ന് പറഞ്ഞ് ഭയപ്പെടുത്തി വാങ്ങുന്ന പ്ലാസ്മ യൂണിറ്റികൾ പലതും മറ്റു രോഗികൾക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതായി ആരോപണമുണ്ട്. സൗജന്യമായി നൽകേണ്ട പ്ലാസ്മയ്ക്ക് കരിഞ്ചന്തയിൽ 35000-40000 രൂപയാണ് ഇവ ഏർപ്പെടുത്തിക്കൊടുക്കുന്ന സ്വകാര്യ ലാബുകളിലെ ഏജന്റുമാർ വാങ്ങുന്നത്. ഒരു രോഗിയുടെ പേരും ആധാർകാർഡും എല്ലാം ആവശ്യമാണ് പ്ലാസ്മ വേർതിരിച്ചെടുക്കാനും, അത് കൈമാറാനും എന്നാൽ ഈ നടപടി ക്രമങ്ങളൊന്നും ഇല്ലാതെയാണ് ഏജന്റുമാരുടെ കൊടുക്കൽ വാങ്ങലുകൾ.
സർക്കാർ നേരിട്ട് ഉൽപാദിപ്പിക്കുന്ന കോവിഡ് ചികിത്സയ്ക്കുള്ള കുത്തിവയ്പിനുള്ള മരുന്ന് 4000 രൂപയാണ് വില ഇത് കരിഞ്ചന്തയിൽ തോന്നുന്ന വിലയ്ക്കാണ് വിൽക്കുന്നത്. ’റെമഡിസിയർ’ എന്ന കോവിഡ് കുത്തിവയ്പിനുള്ള മരുന്ന് 30000-40000 രൂപയ്ക്ക് വരെ വിൽക്കുന്നുണ്ട്. ഈ മരുന്ന് പൊതുവിപണിയിൽ ലഭ്യമല്ലെന്നാണ് സർക്കാർ പറയുന്നത.് എന്നാൽ ഈ മരുന്ന് സ്വകാര്യ ലാബുകാരും, ഏജറ്റുമാരും വൻ തുക വാങ്ങി വിൽക്കുന്നത്, ഡൽഹിയിലെ സന്നദ്ധ പ്രവർത്തക ഡോ. രമ രാഷ്ട്രദീപികയോട് പറഞ്ഞു.
മരിച്ച രേഗിയുടെ മുഖം പോലും അന്ത്യ സംസ്കാര സമയത്ത് കാണിക്കാനാവാതെ ചുട്ടെരിച്ചു കളയുന്നതിൽ പല രോഗികളുടെ ബന്ധുക്കളും അഴിമതി ആരോപിക്കുന്നു. പ്രത്യേകിച്ച് അവയവ കച്ചവടങ്ങൾക്ക് കുപ്രസിദ്ധി നേടിയ ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾ കോവിഡ് കാലം അവയവ കച്ചവടത്തിനുള്ള അവസരമായി ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിക്കുന്നു.
റിപ്പോര്ട്ട്: ജോണ് മാത്യു
കോവിഡ്: മോർച്ചറികളിലും ആശുപത്രി വരാന്തകളിലും രോഗികളുടെ ശവശരീരങ്ങൾ കെട്ടിക്കിടക്കുന്നു
11:09 PM Apr 21, 2021 | Deepika.com