ന്യൂഡൽഹി: ജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ കേന്ദ്ര എൻആർഐ കമ്മീഷൻ വേണമെന്നുള്ള അനിസൂർ റഹ്മാന്റെ ഹർജി ഏപ്രിൽ 22നു ഡിവിഷൻ ബെഞ്ചു പരിഗണിക്കുമെന്ന് ജസ്റ്റിസ് പ്രതിഭ സിംഗ് അറിയിച്ചു. ഒമാനിലെ ഇന്ത്യൻ പ്രവാസിയായ അനിസൂറിനു വേണ്ടി ഹാജരായ സുപ്രിംകോടതി അഭിഭാഷകൻ ജോസ് എബ്രഹാം ഹൈകോടതിൽ പ്രവാസികൾ കാലാകാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും ഇന്ത്യയുടെ ഓരോ വളർച്ചയുടെയും തളർച്ചയുടെയും ഘട്ടത്തിൽ എൻആർഐക്കാരുടെ സംഭവനകളും വിശദമാക്കി.
ഹർജിയുടെ പൊതു താൽപര്യം മുൻനിർത്തി ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുന്നത് ഉചിതമാണെന്ന് ജസ്റ്റിസ് പ്രതിഭ സിംഗ് ഉത്തരവിൽ പ്രസ്താവിച്ചു. ഗോവ, പഞ്ചാബ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ എൻആർഐ കമ്മീഷൻ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വിദേശ എംബസികളും കോണ്‍സുലേറ്റുകളും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആകയാൽ കേന്ദ്ര ജുഡീഷ്യൽ അധികാരത്തോട് കൂടിയ ഒരു എൻആർഐ കമ്മീഷൻ പ്രവാസികൾക്ക് അവരുടെ മരുഭൂമിയിലെ ചുട്ടുപൊള്ളിക്കുന്ന ജീവിത പ്രതിസന്ധികൾക്ക് ഒട്ടേറെ പരിഹാരം ആകുമെന്നു ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരു ഏകാങ്ക കമ്മീഷനെ നിയോഗിച്ചിരുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ ഒരു കൊല്ലമായി നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഈ കമ്മീഷന്റെ പ്രസക്തി ഏറെയാണ്. അഡ്വ. ബ്ലെസണ്‍ മാത്യു, ദീപ ജോസഫ് എന്നിവരും ഹർജിക്കാരന് വേണ്ടി ഹാജരായി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
കേന്ദ്ര എൻആർഐ കമ്മീഷൻ വേണമെന്നുള്ള ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിക്കും
11:46 PM Apr 15, 2021 | Deepika.com