ന്യൂഡൽഹി: ആറുമാസത്തിനുള്ളിൽ ഡൽഹിയിൽ മുഴുവൻ സർക്കാർ വാഹനങ്ങളും വൈദ്യുതിയിൽ ഓടുന്നവ ആക്കുന്നു. ഡൽഹി സർക്കാരിന്റെ എല്ലാ പെട്രോൾ, ഡീസൽ, സിഎൻജി വാഹനങ്ങളും വൈദ്യുതി കൊണ്ടു പ്രവർത്തിക്കുന്നവയാക്കി മാറ്റാൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഉത്തരവിട്ടു. തലസ്ഥാന നഗരിയെ ഇന്ത്യയുടെ ഇലക്ട്രിക് വാഹന തലസ്ഥാനം ആക്കുമെന്നു കഴിഞ്ഞ ഓഗസ്റ്റിൽ ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ആദ്യപടിയായി ധനകാര്യ വകുപ്പിന്റെ അനുമതിയോടെ ഒരു ഇലക്ട്രിക് വാഹനം (ഇവി) വാടകയ്ക്കെടുക്കാൻ ഡൽഹി സർക്കാരിനു കീഴിലുള്ള എല്ലാ വകുപ്പുകൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാർ ഉത്തരവിലൂടെ അനുമതി നൽകി. അതിനുശേഷം നിലവിലുള്ള കരാറുകൾ നീട്ടാൻ അനുമതി ആവശ്യമില്ലെന്നു സർക്കാർ ഉത്തരവിൽ പറയുന്നു.
വൈദ്യുതി കൊണ്ടു പ്രവർത്തിക്കുന്ന ഇവി വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു ഗതാഗത വകുപ്പു മേൽനോട്ടം വഹിക്കും. എല്ലാ വകുപ്പുകളും ഓരോ മാസവും ഗതാഗത വകുപ്പിനു റിപ്പോർട്ട് നൽകണം. ആറു മാസത്തിനകം സന്പൂർണമായി ഇലക്ടിക് വാഹനങ്ങളിലേക്കു മാറുന്നതിനുള്ള നടപടികളും അതാതു മാസത്തെ പുരോഗതിയും തടസങ്ങളുണ്ടെങ്കിൽ അവയുമെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്താനും സർക്കാർ ഉത്തരവിട്ടു.
ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനാണു നടപടിയെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. 2024 ഓടെ പുതിയ വാഹനങ്ങളിൽ 25 ശതമാനമെങ്കിലും ബാറ്ററിയിൽ പ്രവർത്തിക്കുന്നവയാണെന്ന് ഉറപ്പുവരുത്തുമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
റിപ്പോർട്ട്: ജോർജ് കള്ളിവയലിൽ
ആറു മാസത്തിനകം ഡൽഹിയിൽ സന്പൂർണ ഇലക്ട്രിക് വാഹനങ്ങൾ
01:27 AM Feb 26, 2021 | Deepika.com