കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിജിലൻസ് പരിശോധന. മഞ്ഞൾപ്പാറയിലെ വാലിത്തുണ്ടിൽ ഉമ്മർ ഷാനവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി രേഖകൾ പരിശോധിച്ചത്. പല തവണ അപേക്ഷിച്ചിട്ടും വീട് ലഭിക്കാതായതോടെ ജുലൈ ഏഴിനാണ് ഉമ്മർ ഷാനവാസ് എന്ന 47 കാരൻ വ്യത്യസ്ഥ പ്രതിഷേധം നടത്തിയത്. മഞ്ഞൾപ്പാറ മുതൽ കളക്ടറേറ്റ് വരെ പെരുമഴയത്ത് 46 കിലോമീറ്റർ നടന്നാണ് ഇദ്ദേഹം കളക്ടറേറ്റിലെത്തിയത്. തുടർന്ന് പഞ്ചായത്തിന്റെ ലൈഫ് പദ്ധതിക്കെതിരെ ഇദ്ദേഹം വിജിലൻസിൽ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് വിജിലൻസ് സംഘം കരുവാരകുണ്ട് പഞ്ചായത്ത് ഓഫീസിൽ എത്തി രേഖകൾ പരിശോധിക്കുകയും ഉമ്മർ ഷാനവാസിന്റെ മഞ്ഞൾപ്പാറയിലുള്ള കൂര സന്ദർശിക്കുകയും ചെയ്തത്. എന്നാൽ പരിശോധനയിൽ കണ്ടത്തിയ വിവരങ്ങൾ വിജിലൻസ് പുറത്ത് വിട്ടിട്ടില്ല. 15 സെന്റ് ് ഭൂമി ഉണ്ടായിട്ടും പ്ലാസ്റ്റിക് ഷീറ്റുക്കൊണ്ട് വെച്ച് കെട്ടിയുണ്ടാക്കിയ കൂരയിലാണ് ഉമ്മർ ഷാനവാസും ഭാര്യയും മൂന്ന് ചെറിയ കുട്ടികളും താമസിക്കുന്നത്.