ന്യൂഡൽഹിഃ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും കുവൈറ്റും ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്നു യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവരുടെ പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിനു നിവേദനം സമർപ്പിച്ചു.
കഴിഞ്ഞ ഏതാനം മാസങ്ങളായി സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു ഇന്ത്യയിൽ നിന്നും നേരിട്ട് യാത്ര ചെയ്യുന്നതിന് വിലക്കുള്ളതിനാൽ യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ പോയി അവിടെനിന്നും അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്നതായിരുന്നു രീതി. വിസാകാലാവധിയും മറ്റും തീരുന്നതിനു മുൻപ് തന്നെ വിദേശത്തെ തൊഴിൽ സ്ഥലത്തുചെല്ലുവാൻ ചിലവേറെയുണ്ട് എങ്കിലും ഈ രീതിയാണ് പ്രവാസികൾ സ്വീകരിച്ചു വന്നിരുന്നത്.
എന്നാൽ സൗദി അറേബ്യയും കുവൈറ്റും യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്നു ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യുഎഇ, തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നതെന്നും, ഇവരെ അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു പ്രവേശിപ്പിക്കാൻ വേണ്ട നടപടികൾക്കായി കേന്ദ്രസർക്കാർ ഇടപെടണമെന്നും കുടുങ്ങി കിടക്കുന്നവരുടെ സഹായത്തിനായി ഭക്ഷണവും മറ്റും ഉറപ്പാക്കാൻ ഈ രാജ്യത്തെ ഇന്ത്യൻ എംബസികൾക്കു നിർദേശം നൽകണമെന്നും പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കുവൈറ്റ് കണ്ട്രിഹെഡ് ബാബു ഫ്രാൻസിസ് എന്നിവർ വിദേശകാര്യ മന്ത്രി ശ്രീ. ജയശങ്കറിന് നൽകിയ നിവേദനത്തിൽ ആവശ്യപെടുന്നു
സൗദി അറേബ്യ, കുവൈറ്റ് യാത്രവിലക്ക്: കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ
01:19 AM Feb 10, 2021 | Deepika.com