ന്യുഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ മുസ്ലിംലീഗ് യോഗത്തിലെ വിവാദ പ്രസ്താവനയ്ക്കെതിരെ ക്രൈസ്തവ സമൂഹത്തിൽ വലിയ എതിർപ്പുയരുന്നു. ചാണ്ടി ഉമ്മനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ക്രൈസ്തവരോട് ചാണ്ടി ഉമ്മൻ മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിൽ പ്രതിഷേധവും അരങ്ങേറി.
ജന്ദർമന്തറിൽ നടന്ന പ്രതിഷേധത്തിൽ ആഗോളതലത്തിലുള്ള ക്രിസ്ത്യാനികളുടെ അഭിമാന സ്തംഭമായ ഹാഗിയ സോഫിയയെ മസ്ജിദാക്കി മാറ്റിയ ഇസ്ലാമിക ഭീകരവാദി എർദോഗന്റെ നടപടിയെ ന്യായീകരിച്ച ഏക ക്രിസ്ത്യാനിയായി ചാണ്ടി ഉമ്മൻ മാറിയിരിക്കുകയാണെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച കണ്വീനർ അഡ്വ. ജോജോ ജോസ് കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ മകനും യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ചാണ്ടി ഉമ്മൻ മുസ്ലിം ലീഗിന്റെ യോഗത്തിൽ നടത്തിയ പ്രസ്താവന ഏറെ പ്രകോപനകരമാണ്. ക്രൈസ്തവ ദേവാലയത്തെ മസ്ജിദാക്കിയ നടപടിയെ ചാണ്ടി ഉമ്മൻ ന്യായീകരിച്ചിരിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവ ദേവാലയങ്ങൾ ഡാൻസ് ബാറുകളും റസ്റ്റോറന്റുകളുമായി മാറുന്നതിനെ എന്തിന് എതിർക്കണമെന്നും ചാണ്ടി ഉമ്മൻ ചോദിക്കുന്നു. ഇതാണോ കോണ്ഗ്രസ് പാർട്ടിയുടെ നിലപാടെന്ന് നേതൃത്വം വിശദീകരിക്കണം.
ഹലാൽ ഫുഡ് വിഷയത്തിൽ ചാണ്ടി ഉമ്മൻ നടത്തിയ പ്രസ്താവനയും ഏറെ ഗൗരവകരമാണ്. മാംസ വ്യാപാരം നടത്തുന്ന ക്രൈസ്തവരുടെ പക്കൽ നിന്നും ഹലാൽ അല്ലെന്ന കാരണത്താൽ മാംസം വാങ്ങാതിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്ന അപകടത്തെപ്പറ്റി ക്രൈസ്തവ സമൂഹത്തിന് ബോധ്യമുണ്ടെന്നും അഡ്വ. ജോജോ ജോസ് പറഞ്ഞു. സണ്ണി ജോസഫ്, അഭിലാഷ് ജോർജ്, ഷാജൻ തോമസ്, ജോബി ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ചാണ്ടി ഉമ്മന്റെ ഹാഗിയ സോഫിയ പ്രസ്താവനയ്ക്കെതിരെ ന്യൂഡൽഹിയിൽ പ്രതിഷേധം
02:37 AM Feb 09, 2021 | Deepika.com