ന്യൂഡൽഹി: ഖത്തർ ആരോഗ്യ മന്ത്രലായത്തിനു കീഴിലിള്ള ഹമദ് മെഡിക്കൽ കോർപറേഷനിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ ഏജന്റിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അനേഷണത്തിന് ഡൽഹി കർക്കർദൂമ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അതുൽ കൃഷ്ണ അഗർവാൾ ഉത്തരവിട്ടു.
തൊഴിൽതട്ടിപ്പിനു ഇരയായ നാലു നഴ്സുമാർ നൽകിയ കേസിലാണ് കോടതിയുടെ നടപടി. പല തവണകളായി തങ്ങളിൽ നിന്ന് നേരിട്ടും, ദിലീപ് തോമസ് എന്ന ഏജൻറ് തന്റെ അക്കൗണ്ട് വഴിയായുമാണ് പണം അപഹരിച്ചതെന്ന് നഴ്സുമാരായ ജെയ്സണ് ജോസഫ്, സൗമ്യ സുരേഷ്, ടിന്റു മാത്യു, പ്രിയ വർഗീസ് എന്നിവരാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം. ഖത്തർ ആരോഗ്യ മന്ത്രലായത്തിലേക്ക് ജോലിക്കുള്ള ഇന്റർവ്യൂവിനായി പല തീയതികൾ നൽകുകയും ഏറ്റവും അവസാനം അത് റദ്ദായി എന്നുമാണ് പ്രതി നഴ്സുമാരോട് പറഞ്ഞത്. ഈ സംഭവത്തോട് തങ്ങൾ ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ നഴ്സുമാർ നൽകിയ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ നൽകാൻ കുറച്ച് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട പ്രതി മാസങ്ങൾ കഴിഞ്ഞിട്ടും പണം നൽകിയില്ല. മാത്രവുമല്ല,പിന്നീട് പ്രതി ഫോണും എടുക്കാതെ ഒഴിഞ്ഞുമാറി. ഇതോടെ പ്രതിക്ക് ബാങ്ക് അക്കൗണ്ട് ഉള്ള ഫെഡറൽ ബാങ്ക്, മയൂർ വിഹാർ ശാഖാ ഉദ്യോഗസ്ഥരെ നഴ്സുമാർ നേരിൽ കാണുകയും പ്രതിയുടെ വിശദാശംങ്ങൾ വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് നിരസിച്ച ബാങ്ക് ഉദ്യോഗസ്ഥർ പോലീസിൽ പരാതിപ്പെടാനും പോലീസ് ആവശ്യപ്പെട്ടാൽ പ്രതിയുടെ വിശദാശംങ്ങൾ അവരോട് അറിയിക്കാമെന്നും പരാതിക്കാരായ നഴ്സുമാരെ അറിയിച്ചു. ത·ൂലം നഴ്സുമാർ മാളവ്യനഗർ എസ്എച്ച്ഓക്ക് 2018 ജൂലൈ മാസം 23നു പരാതി നൽകി. അവർ അത് പാണ്ഡവ് നഗർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയതായി പരാതിക്കാരെ അറിയിച്ചു. നഴ്സുമാർ പിന്നീട് പാണ്ഡവ് നഗർ എസ് എച്ച് ഒക്ക് കത്ത് മുഖേന ഓർമ്മപ്പെടുത്തലുകൾ നൽകിയിട്ടും, വിഷയത്തിൽ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ല.
നഴ്സുമാർ നിയമ സഹായം തേടി നോർക്കയെ സമീപിച്ചു. നിയമ സഹായം നൽകുവാനായി ഡൽഹി നോർക്കയുടെ അഭ്യർഥനയെ തുടർന്ന് പ്രവാസി ലീഗൽ സെൽ ഈ വിഷയം ഏറ്റെടുക്കുകയും സൗജന്യമായി നഴ്സുമാർക്ക് നിയമ സഹായം നൽകുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരായ നഴ്സുമാർ കഡക്കഡൂമ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിനെ സമീപിച്ചത്. നഴ്സുമാർ സമർപ്പിച്ച പരാതിയിന്മേൽ എത്രയും വേഗം അനേഷണം നടത്തി റിപ്പോർട്ട് ഹാജാരാക്കാനും മജിസ്ട്രേറ്റ് പോലീസിനോട് നിർദേശിച്ചു. പരാതിക്കാരായ നഴ്സുമാർക്കുവേണ്ടി അഡ്വ.ജോസ് ഏബ്രഹാം, അഡ്വ. ബ്ലെസണ് മാത്യൂസ്, അഡ്വ. റോബിൻ രാജു എന്നിവർ ഹാജാരായി. കോടതിയുടെ ഇടപെടൽ പ്രതിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരുന്നതിനും, തങ്ങൾക്ക് ലഭിക്കേണ്ട പണം തിരികെ ലഭിക്കുന്നതിനും സഹായകരമാകുമെന്ന് പ്രവാസി ലീഗൽ സെൽ ഡൽഹി ചാപ്റ്റർ പ്രസിഡന്റ് സിജു തോമസ് അഭിപ്രായപ്പെട്ടു.
നഴ്സുമാർക്ക് ജോലി വാഗ്ദാനം നൽകി തട്ടിപ്പ്: കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
12:23 AM Feb 03, 2021 | Deepika.com