തൊടുപുഴ: മങ്ങാട്ടുകവല മുതൽð മുതലക്കോടം വരെയുള്ള നിരന്തരമായ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് നഗരസഭ. ചില വ്യാപാര സ്ഥാപനങ്ങൾ അനധികൃതമായി സാധനങ്ങൾ പുറത്തേക്ക് ഇറക്കി വച്ചുള്ള വ്യാപാരം നടത്തുന്നതും പാതയോരത്തെ അനധികൃത പാർക്കിംഗുമാണ് ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് കാരണമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ പോലീസിനോട് ആവശ്യപ്പെട്ടു. രാവിലെ എട്ടു മുതൽ 11 വരെയും വൈകുന്നേരം നാലു മുതൽ ഏഴു വരെയും ഈ മേഖലയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിന് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെ ആശ്രയിക്കുന്ന തൊടുപുഴ-ഉടുന്പന്നൂർ റോഡിലെ രണ്ടു കിലോമീറ്റർ ഭാഗത്താണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. മുൻകാലങ്ങളിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണെന്നും വലിയ വാഹനങ്ങൾ റോഡിനോട് ചേർന്ന് പാർക്കിംഗ് നടത്തി അറ്റകുറ്റപ്പണി നടത്തുന്നതടക്കമുള്ള വിഷയത്തിന് പരിഹാരം കാണുന്നതിന് പോലീസിനോട് ആവശ്യപ്പെട്ടതായും ചെയർമാൻ അറിയിച്ചു.