തൊഴിലുറപ്പു പദ്ധതിയില്‍ രാഷ്ട്രീയം കളിക്കരുത്: മോദിയോട് സോണിയ

09:12 PM Jun 08, 2020 | Deepika.com
ന്യൂഡല്‍ഹി: രാജ്യവും പാവപ്പെട്ട തൊഴിലാളികളും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തില്‍ (എംഎന്‍ആര്‍ഇജിഎ) കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

തൊഴിലുറുപ്പു പദ്ധതിയിലെ ക്രമക്കേടുകള്‍ ഒഴിവാക്കിയപ്പോഴാണു പദ്ധതി ഫലപ്രദമായതെന്നു ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍. നീണ്ട 75 ദിവസം പിന്നിട്ട ലോക്ക്ഡൗണിന്‍റെ ദുരിതങ്ങള്‍ക്കിടെയാണ്, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ രാഷ്ട്രീയ പോരു മുറുകിയത്.

പലതരത്തില്‍ തരംതാഴ്ത്താനും അടിത്തറ തോണ്ടാനും ഇകഴ്ത്തിക്കാട്ടാനും ശ്രമിച്ച ശേഷമാണു വിഷമത്തോടെ ദേശീയ തൊഴിലുറപ്പു പദ്ധതി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നു സോണിയ ആരോപിച്ചു. കോവിഡും ലോക്ക്ഡൗണും മൂലം ദുരിതത്തിലായ തൊഴിലാളികളെ സഹായിക്കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്തുകയും തൊഴിലാളികള്‍ക്കു നേരിട്ടു സഹായമെത്തിക്കുകയും ചെയ്യണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.

'ഇതൊരു ദേശീയ പ്രതിസന്ധിയുടെ കാലമാണ്. രാഷ്ട്രീയക്കളികള്‍ക്കുള്ള സമയമല്ലിത്. ബിജെപയും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നവുമല്ലിത്. ജനങ്ങള്‍ക്ക് അവരുടെ അവശ്യസമയത്തു സഹായമെത്തിക്കാന്‍ സര്‍ക്കാരിന്‍റെ പക്കലുള്ള സംവിധാനം ഉപയോഗപ്പെടുത്തണം. മോദി സര്‍ക്കാരിനോടുള്ള അഭ്യര്‍ഥനയാണിത്.' വളരെ നീരസത്തോടെയാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പു നിയമത്തിന്‍റെ പ്രാധാന്യം മോദി സര്‍ക്കാര്‍ അംഗീകരിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ സോണിയ പറഞ്ഞു.

വന്‍നഗരങ്ങളില്‍ നിന്നും ചെറുപട്ടണങ്ങളില്‍ നിന്നും ഗത്യന്തരമില്ലാതെ സ്വന്തം നാടുകളിലേക്കു പലായനം ചെയ്ത ലക്ഷക്കണിനു തൊഴിലാളികള്‍ തൊഴില്‍ കിട്ടാതെ അരക്ഷിത ഭാവിയെ മുന്നില്‍ കാണുകയാണ്. മുമ്പൊരിക്കലുമില്ലാത്ത മാനുഷിക പ്രതിസന്ധിയാണു രാജ്യം നേരിടുന്നത്. തൊഴിലുറപ്പു പദ്ധതിയുടെ പ്രധാന്യം ഇപ്പോള്‍ കൂടുതല്‍ വ്യക്തവും ദൃശ്യവുമാണ്. താത്പര്യമില്ലാത്ത ഒരു സര്‍ക്കാരിന്‍റെ ആറു വര്‍ഷം അടക്കം പദ്ധതി എത്രയേറെ വിലമതിക്കുന്നുവെന്നു ഇത്രയും കാലം കൊണ്ട് തെളിയിക്കപ്പെട്ടുവെന്നും സോണിയ ചൂണ്ടിക്കാട്ടി.

രാജ്യത്താതെ 12.2 കോടി തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയിലൂടെ കേരളത്തിലും ഇതേവരെ 56.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനായി. നിലവില്‍ 21.97 ലക്ഷം പേരാണു സംസ്ഥാനത്തു തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്. ഇവരില്‍ 14.19 ലക്ഷം പേര്‍ പട്ടികജാതിക്കാരും 4.9 ലക്ഷം പേര്‍ പട്ടികവിഭാഗക്കാരുമാണ്. എന്നാല്‍, 49.52 ലക്ഷം പേര്‍ക്കു നിലവില്‍ തൊഴില്‍ നല്‍കുന്ന രാജസ്ഥാനാണു തൊഴിലുറപ്പു പദ്ധതിയുടെ കാര്യത്തില്‍ രാജ്യത്തു മുന്നിലുള്ളത്. ലോക്ക്ഡൗണിനെ തുടര്‍ന്നു തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്കു തൊഴില്‍ നല്‍കുന്നതിലും രാജസ്ഥാന്‍ മുന്നിലാണ്.

റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍