പാലം ഫൊറോനാ കുടുംബ സംഗമം "ഫമിലിയ 2019' ഓഗസ്റ്റ് 18 ന്

08:23 PM Aug 14, 2019 | Deepika.com
ന്യൂഡൽഹി: ഫരീദാബാദ്-ഡൽഹി രൂപതസ്ഥാപിതമായി ഏഴുവർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ, പാലം ഫൊറോനായുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം "ഫമിലിയ 2019' ഓഗസ്റ്റ് 18 ന് (ഞായർ) ജനക്പുരി എ-ബ്ലോക്ക് എംസിഡി ഹാളിൽ (സാന്തോം നഗർ) നടക്കും.

ഫൊറോനായിലെ-പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ, ദ്വാരക സെന്‍റ് പയസ് 10, ജനക്പുരി സെന്‍റ് തോമസ് ഹരിനഗർ ചാവറ കുര്യാക്കോസ് ഏലിയാസ്, വികാസ് പുരി, സെന്‍റ് എഫ്രേം, നജഫ്ഗഡ് സേക്രഡ് ഹാർട്ട് എന്നീ 6 ഇടവകകളിലെ 900 കുടുംബങ്ങൾ ചേർന്നാണ് സംഗമം സംഘടിപ്പിക്കുന്നത്.

ഇടവകകളിലെ വ്യക്തികളെയും കുടുംബങ്ങളെയും കൂടുതൽ പരിചയപ്പെടുന്നതിനും കൂട്ടായ്മ വളർത്തുന്നതിനു ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സംഗമത്തിനു രൂപം കൊടുത്തിരിക്കുന്നത്. ഇതിന്‍റെസുഗമമായ നടത്തിപ്പിനുവേണ്ടി ഫൊറോനാ വികാരി ഫാ. ഏബ്രഹാം ചെന്പോറ്റിക്കൽ രക്ഷാധികാരിയും പി.ഇസഡ്. തോമസ് കണ്‍ വീനറുമായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി.

രാവിലെ 10.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. 11 ന് ഫരീദാബാദ്- ഡൽഹി രൂപത മെത്രാപ്പോലീത്താ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികനായി ഫൊറോനയിലെ 6 ഇടവക വികാരിമാർക്കൊപ്പം ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു ഫമിലിയ 2019 ന്‍റെ സ്മരണിക പ്രകാശനം ചെയ്യും.അതോടൊപ്പം ലോഗോസ് ക്വിസ് എ മുതൽ എഫ് വരെയുള്ളവിഭാഗങ്ങളിലും പന്ത്രണ്ടാം ക്ലാസിൽ സയൻസ്, ആർട്സ്, കൊമേഴ്സ് വിഭാഗങ്ങളിലും ഫൊറോനയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്കും ഫമിലിയ സുവനീറിന്‍റെ മുഖചിത്ര മൽസരത്തിൽ വിജയിച്ചവർക്കുമുള്ള അവാർഡുകളും വിതരണം ചെയ്യും. തുടർന്നു ഫരീദാബാദ് രൂപത ഡിഎസ് വൈഎമ്മിന്‍റെ കലാപരിപാടികൾ അരങ്ങേറും. ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ഒരു ബംബർ പ്രൈസും ഉണ്ടായിരിക്കും.

സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ് "ഉത്തമ കുടുംബ ബന്ധങ്ങൾ-സഭയുടെഅടിത്തറ' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിക്കും. തുടർന്ന് ഓരോ ഇടവകകളുടെയും സംക്ഷിപ്ത ചരിത്രം അതാത് ഇടവക വികാരിമാർ ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ വഴി അവതരിപ്പിക്കും. അതുപോലെ ഫൊറോനാ ഗായകസംഘത്തിന്‍റെ വോയിസ് ഓഫ് ഫോറൈൻ' ഗാനമേളയും ഇടവകകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും. ഗിന്നസ് വേൾഡ് റിക്കാർഡ് ഉടമയായ വിൽസണ്‍ ചന്പക്കുളത്തിന്‍റെ മാസ്മരിക മായാജാലവും പരിപാടിക്ക് മാറ്റുകൂട്ടും. നാവിൽ കൊതിയൂറുന്ന സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് എന്നീ വിഭാഗങ്ങളിൽ രുചികരമായ ഭക്ഷണ വിഭവങ്ങളൂം കേരളാ പലഹാരങ്ങളുടെ സ്റ്റാളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.