കൊച്ചി: ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങളെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും സുപ്രീം കോടതി സീനിയർ അഭിഭാഷകയുമായ സഞ്ജയ് ആർ.ഹെഗ് ഡേ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ശക്തമായ സമ്മർദ്ദം ഉണ്ടെങ്കിൽ മാത്രമേ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും നമുക്ക് കാത്തുസൂക്ഷിക്കാൻ കഴിയൂ എന്ന് മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ നേതൃത്വത്തോടും ന്യായാധിപരോടും ഭയരഹിതമായി ജനങ്ങൾ ചോദ്യങ്ങൾ ചോദിക്കണം. ജഡ്ജിമാർ തന്നെ ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി അനുചിതമാണ്. അതിലൂടെ സങ്കീർണമായ ഒരു ബ്യൂറോക്രസി നീതിന്യായ സംവിധാനത്തിൽ തന്നെ സൃഷ്ടിക്കപ്പെടുകയാണ് അദ്ദേഹം പറഞ്ഞു.
പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററാണ് ഞായറാഴ്ച വൈകിട്ട് 4.30ന് ബിടിഎച്ചിൽ വച്ചു നിയമവേദി സംഘടിപ്പിച്ചത്. പ്രവാസി ലീഗൽ സെൽ ദേശീയ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം, ലീഗൽ സെൽ പേട്രണ്‍ ജസ്റ്റിസ് സി എസ് രാജൻ, പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ പ്രസിഡൻറ് അഡ്വക്കേറ്റ് ഡി ബി ബിനു, വൈസ് പ്രസിഡന്റ് സി.എം. യോഷിത് തുടങ്ങിയവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ന്യായാധിപ നിയമനത്തിൽ സുതാര്യത വേണം: സഞ്ജയ് ആർ. ഹെഗ് ഡേ
10:39 PM Jul 08, 2019 | Deepika.com