അമൃതപുരി എ ബ്ലോക്കിലെ മണ്ഡല പൂജാ സന്നിധിയിൽ ദർശനത്തിനൊരുക്കിയ വിഗ്രഹത്തിൽ പുഷ്പാഭിഷേകത്തിനായി ധാരാളം പേരെത്തി. തുടർന്ന് ഹസ്ത്സാൽ അയ്യപ്പ ക്ഷേത്രത്തിലും ശ്രീ നാരായണ ഗുരുദേവ മന്ദിരത്തിലും വികാസ്പുരിയിലെ അയ്യപ്പ ഭജന മണ്ഡപത്തിലും ദർശന സൗകര്യമൊരുക്കി. പ്രതാപ് നഗർ, ഹരിനഗറിലെ ശിവമന്ദിറിലും ചോറ്റാനിക്കരയമ്മയുടെ പഞ്ചലോഹ വിഗ്രഹം നേരിൽ കണ്ടു വണങ്ങുവാനായി രാവിലെ തന്നെ നിലയുറപ്പിച്ചിരുന്നു. ദ്വാർകാ അയ്യപ്പ ക്ഷേത്രത്തിലൊരുക്കിയ ദർശന സൗകാര്യത്തിനുശേഷം ശേഷം 12.15ന് നജഫ്ഗഡ് ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ ക്ഷേത്ര മേൽശാന്തി നിഖിൽ പ്രകാശിന്റെ നേതൃത്വത്തിൽ നജഫ്ഗഡ് നിവാസികളും ഭക്തജനങ്ങളും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ചോറ്റാനിക്കര അമ്മയുടെ പഞ്ചലോഹ വിഗ്രഹത്തെ വരവേറ്റത്.
നജഫ്ഗഡ് ക്ഷേത്രത്തിൽ മാർച്ച് 21 വ്യാഴാഴ്ച്ച രാവിലെ 5.30നും 5.50നും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര മേൽശാന്തി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രതിഷ്ഠ നടക്കും. അഞ്ചു ദിവസത്തെ പ്രത്യേക പൂജകളാണ് പ്രതിഷ്ഠയോടനുബന്ധിച്ചു ക്ഷേത്രത്തിൽ നടക്കുന്നത്. 24 ഞായറാഴ്ചയാണ് പ്രസിദ്ധമായ നജഫ്ഗഡ് വലിയ പൊങ്കാല.
റിപ്പോർട്ട്: പി.എൻ.ഷാജി