ന്യൂഡൽഹി: വിവരാവകാശ നിയമം ഉപയോഗിച്ചു പ്രവാസി ഇന്ത്യാക്കാർക്ക് വിവരങ്ങൾ ആവശ്യപ്പെടാനാകുമോ എന്ന കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. പ്രവാസി ലീഗൽ സെല്ലിനു വേണ്ടി അഡ്വ. ജോസ് എബ്രാഹം നൽകിയ പൊതുതാൽപര്യ ഹർജിയിന്മേലാണ് കോടതിയുടെ നടപടി.
കേന്ദ്രമന്ത്രിയായ ജിതേന്ദ്ര സിംഗ് കഴിഞ്ഞ ഓഗസ്റ്റ് മാസം നൽകിയ മറുപടിയിലാണ് പ്രവാസി ഇന്ത്യക്കാർക്ക് വിവരാവകാശ നിയമം അനുസരിച്ചു വിവരങ്ങൾ ആവശ്യപ്പെടാൻ സാധ്യമല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചത്. വിവേചനാപരമായ ഈ മറുപടി വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ ഇടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വിവരാവകാശ നിയമം അനുസരിച്ചു എല്ലാ ഇന്ത്യൻ പൗര·ാർക്കും ഏതൊരു സർക്കാർ സ്ഥാപനത്തിൽ നിന്നും വിവരങ്ങൾ കൈപ്പറ്റുന്നതിന് അവകാശമുണ്ടെന്നിരിക്കെ വിദേശ രാജ്യങ്ങളിൽ താമസിക്കുന്നു എന്നതിന്റെ പേരിൽ ഇന്ത്യൻ പൗരന്മാരെ വേർതിരിച്ചു കാണുന്നത് കടുത്ത വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ പലതവണ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്നാണ് പ്രവാസി ലീഗൽ സെൽ കോടതിയെ സമീപിച്ചത്.
കേസ് വീണ്ടും ഹർജി പരിഗണിക്കുന്നതിന് മുൻപായി മറുപടി നൽകാനാണ് കേന്ദ്ര സർക്കാരിനോട് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ചിന്റെ നിർദേശം. പ്രവാസി ലീഗൽ സെല്ലിന് വേണ്ടി അഭിഭാഷകരായ ജോസ് എബ്രാഹം, ശ്രീവിഗ്നേഷ് എന്നിവർ കോടതിയിൽ ഹാജരായി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
വിവരാവകാശനിയമവുമായി ബന്ധപ്പെട്ടു പ്രവാസി ഇന്ത്യക്കാരോട് വിവേചനം: കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
08:42 PM Dec 22, 2018 | Deepika.com