ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിൽ വിശ്വാസികളുടെ പ്രതിഷേധം കൊടുങ്കാറ്റായി. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കൂടാതെ സമീപ പ്രദേശങ്ങളായ നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ഒഴുകിയെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ വിശ്വാസ സഹസ്രങ്ങൾ നാമജപങ്ങളോടെയും ശരണം വിളികളോടെയും കേരള ഹൗസിലെത്തി പ്രോട്ടോകോൾ ഓഫീസർ എം. സലീമിന് നിവേദനം സമർപ്പിച്ചു.
പത്തിനും അന്പതിനും ഇടക്ക് പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള കോടതിവിധി കേരള സർക്കാർ ധൃതഗതിയിൽ പ്രാബല്യത്തിൽ വരുത്തുവാനുള്ള നീക്കം ഉപേക്ഷിച്ച് പുന:പരിശോധനാ ഹർജിയും ഒപ്പം തന്നെ നിയമസഭയിൽ പുതിയ ഓർഡിനൻസും കൊണ്ടുവരണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം.
തലമുറകളായി കൈമാറി വരുന്ന കേരളത്തിലെ ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തുവാൻ സർക്കാരിനോ കോടതികൾക്കോ അവകാശമില്ലെന്ന് അഖില ഭാരതീയ അയ്യപ്പധർമ്മ പ്രചരണ സഭ ഡൽഹി സെക്രട്ടറി രാധാകൃഷ്ണൻ വരേണിക്കൽ പറഞ്ഞു.
ആർ.കെ.പുരം അയ്യപ്പക്ഷേത്ര ഭാരവാഹികൾ, മയൂർ വിഹാർ ഫേസ് 3 ശ്രീധർമ്മാശാസ്താ ക്ഷേത്ര ഭാരവാഹികൾ, തലസ്ഥാന നഗരിയിലെ വിവിധ ക്ഷേത്ര ഭാരവാഹികൾ, പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സി.കേശവൻകുട്ടി തുടങ്ങി വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും നാമജപയാത്രാ യജ്ഞത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി
ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതി വിധിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം
10:45 PM Oct 03, 2018 | Deepika.com