ന്യൂഡൽഹി: പ്രമുഖ ഓണ്‍ലൈൻ ജോബ് പോർട്ടലായ നൗക്കരി ഡോട്കോമിലൂടെ ജോലി വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി മലയാളി യുവതി ഡൽഹി പോലീസിനെ സമീപിച്ചു.
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയുന്ന കണ്ണൂർ സ്വദേശിനിയായ റിൻസിയാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് വിദേശത്ത് നഴ്സിനെ ആവശ്യമുണ്ട് എന്ന് ഓണ്‍ലൈനിൽ വാർത്ത കണ്ടതിനെത്തുടർന്നു റിൻസി ജോലിയ്ക്ക് അപേക്ഷിച്ചത്.
തുടർന്ന് കേണൽ കോൾ മോർഗൻ എന്ന് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ താൻ അമേരിക്കൻ എയർ ഫോഴ്സിൽ ജോലിചെയുകയാണെന്നും സ്കെയ്ഡൈവ് പരിശീലനത്തിനിടയിൽ പരിക്ക് പറ്റിയ ഭാര്യയെ ശുശ്രൂക്ഷിക്കുന്നതിനായാണ് നഴ്സിന്റെ സേവനം ആവശ്യമുള്ളത് എന്നുമറിയിച്ച് ഇവരെ ബന്ധപ്പെടുകയായിരുന്നു.
സംശയം ജനിപ്പിക്കാത്ത രീതിയിൽ ഇമെയിലിലൂടെ തുടർച്ചയായി നടന്ന ആശയവിനിമയത്തിനൊടുവിൽ റിൻസിയെ ജോലിക്കായി തെരഞ്ഞെടുക്കുകയായിരുന്നു. ഉയർന്ന ശന്പളവും ഫാമിലി വിസ അടക്കമുള്ള വാഗ്ദാനങ്ങളും ഉറപ്പു ചെയ്യപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസ തൊഴിൽ പരിചയ രേഖകളും മറ്റു പ്രധാനപ്പെട്ട രേഖകളും റിൻസി അയച്ചുകൊടുക്കുകയും ചെയ്തു.
രേഖകളുടെ വെരിഫിക്കേഷനായും ആന്റി ടെററിസ്റ് സർട്ടിഫക്കറ്റ് ഇഷ്യു ചെയ്യുന്നതിനുമായി എഴുപതിനായിരത്തോളം രൂപയാണ് തുടർന്ന് റിൻസിയുടെ പക്കൽ നിന്നും ഇവർ തട്ടിയെടുത്തത്. റീഫണ്ട് ചെയ്തു തരും എന്ന ഉറപ്പിേ·ലാണ് പണം ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയത്.
പല കാരണങ്ങൾ കാട്ടി കൂടുതൽ തുക ആവശ്യപ്പെട്ടതിൽ നിന്നും വഞ്ചിക്കപ്പെടുകയാണെന്ന് വ്യക്തമായതിനെത്തുടർന്ന് റിൻസി നിയമസഹായം തേടി സന്നദ്ധസംഘടനയായ പ്രവാസി ലീഗൽ സെല്ലിനെ സമീപിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ നിന്നും പണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത് ഡൽഹിയിലുള്ള സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേയ്ക്കാണ് എന്ന് മനസിലാക്കിയ റിൻസി, ലീഗൽ സെല്ലിന്റെ സഹായത്തോടെ ഡൽഹി പോലിസ് കമ്മീഷണർക്കടക്കം പരാതി നൽകുകയായിരുന്നു.
ഓണ്‍ലൈൻ തട്ടിപ്പുകളിൽ വഞ്ചിതരാകുന്ന വ്യക്തികളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിച്ചു വരുന്നുണ്ട്. മിക്കവാറും അന്താരാഷ്ട ക്രിമിനൽ സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുണ്ടാവുക. പണം കൈമാറ്റം ചെയ്യപ്പെടുന്നത് വിദേശ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കായിരിക്കും. ആയതിനാൽ ഇത്തരം തട്ടിപ്പുകളിൽ പോലീസിന് ചെയ്യാവുന്ന കാര്യങ്ങൾക്കും പരിമിതിയുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ വ്യക്തികൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട് എന്നും തൊഴിൽ ദാതാവിനെ കുറിച്ച് വ്യക്തമായ അന്വേഷണങ്ങൾ നടത്താതെ പണമിടപാടുകൾ നടത്തുകയോ രേഖകൾ കൈമാറുകയോ ചെയ്യാൻ പാടുള്ളതല്ല എന്നും പ്രവാസി ലീഗൽ സെല്ലിന്റെ പ്രസിഡന്റ് ജോസ് എബ്രഹാം അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഓണ്‍ലൈൻ തൊഴിൽ തട്ടിപ്പ്: ഡൽഹി പോലീസിന് മലയാളി യുവതിയുടെ പരാതി
11:23 PM Sep 17, 2018 | Deepika.com