ന്യൂഡൽഹി: മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളോടുള്ള വിവേചനം ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിൽ ഡൽഹി സർവകലാശാലയ്ക്കും കേന്ദ്രസർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ്. പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് സിദ്ധാർഥ് മൃദുലിന്റെ നടപടി. നവംബർ 26-ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.
നിലവിലുള്ള അഡ്മിഷൻ പ്രക്രിയ അനുസരിച്ച് പ്ലസ്ടുവിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച നാലു വിഷയങ്ങളുടെ ശരാശരി മാർക്ക് കണക്കാക്കിയാണ് ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ പ്രവേശനം നൽകുന്നത്. ഇതിനായി സർവകലാശാലയുടെ പ്രോസ്പെക്ടസിൽ ഐശ്ചിക വിഷയങ്ങളുടെ ലിസ്റ്റും നൽകിയിട്ടുണ്ട്.
വിദേശഭാഷകൾക്കും മറ്റു വിഷയങ്ങൾക്കും ഒപ്പം ലിസ്റ്റിൽ ചേർത്തിരിക്കുന്ന ഇന്ത്യൻ ഭാഷകൾ ഹിന്ദി, സംസ്കൃതം, ബംഗാളി, പഞ്ചാബി എന്നിവ മാത്രമാണ്. ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയങ്ങൾ ബെസ്റ്റ് ഫോറിനായി പരിഗണിക്കാറില്ല. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഇന്ത്യൻ ഭാഷകളും കേന്ദ്ര സർവകലാശാലയായ ഡൽഹി സർവകലാശാലയിൽ പ്രവേശനത്തിനായി പരിഗണിക്കണമെന്നതായിരുന്നു ഹർജിക്കാരുടെ വാദം.
യൂണിവേഴ്സിറ്റിയുടെ ഈ നടപടി പ്രഥമദൃഷ്ട്യാ ഭാഷാപരമായ വിവേചനമാണെന്ന് ഹർജി പരിഗണിക്കവേ ജസ്റ്റീസ് സിദ്ധാർത് മൃദുൽ നിരീക്ഷിച്ചു. കേന്ദ്ര സർവകലാശാലയായ ഡൽഹി യൂണിവേഴ്സിറ്റി എന്തുകൊണ്ടു ചില പ്രാദേശിക ഭാഷകൾ മാത്രം പ്രവേശനത്തിനുള്ള മാനദണ്ഡമായി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിനു കൃത്യമായ മറുപടി നൽകുവാൻ യൂണിവേഴ്സിറ്റിയുടെ അഭിഭാഷകനു സാധിച്ചില്ല. ഇതേതുടർന്നാണ് സർവകലാശാലയ്ക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശിച്ചത്.
ഭാഷാവിവേചനം: ഡൽഹി സർവകലാശാലയ്ക്കും കേന്ദ്രത്തിനും കോടതി നോട്ടീസ്
11:42 PM Sep 03, 2018 | Deepika.com