തിരുവനന്തപുരം: നോർക്ക റൂട്ട്സും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്കരിച്ചു. തുടക്കമെന്ന നിലയിൽ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിന് പുറത്തു നിന്നും ഗുരുതര രോഗത്തിന് ചികിത്സയ്ക്കായി വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾക്ക് ആംബുലൻസ് സൗകര്യം ലഭ്യമാക്കിക്കൊടുക്കുകയാണ് പ്രാരംഭമായി ചെയ്യുന്നത്.
ഇതിനായി നോർക്കയുടെ കീഴിലുള്ള ഹെൽപ് ലൈൻ നന്പരിൽ (1800 425 3939, 0471 233 33 39) ബന്ധപ്പെട്ട് വിമാനത്തിന്േറയും ചികിത്സിക്കുന്ന ആശുപത്രിയുടേയും വിവരങ്ങൾ നൽകേണ്ടതാണ്. അവരെത്തുന്ന സമയത്ത് വിമാനത്താവളത്തിൽ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയുള്ള ആംബുലൻസ് അവിടെ തയ്യാറാക്കി നിർത്തും. വിമാനത്താവളത്തിൽ നിന്നും അവർ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കുന്നതാണ്. ഐഎംഎ. തിരുവനന്തപുരത്തിന്റെ നേതൃത്വത്തിലാണ് ആംബുലൻസുകൾ സജ്ജമാക്കിക്കൊടുക്കുന്നതും അതിനുള്ള ചെലവ് നോർക്ക വഹിക്കുന്നതുമാണ്.
കേരളത്തിന് പുറത്ത് വച്ചു മരണമടയുന്നവരുടെ കുടുംബങ്ങൾക്കും സഹായം നൽകുന്നതാണ്. വിമാനത്താവളത്തിൽ നിന്നും മൃതദേഹം വീട്ടിൽ എത്തിക്കുന്നതിനുള്ള ആംബുലൻസ് സൗകര്യമാണ് അനുവദിക്കുന്നത്. ആദ്യ മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി പ്രവർത്തിക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഐഎംഎ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ് പണിക്കർ, നോർക്ക സി.ഇ.ഒ. ഹരികൃഷ്ണൻ നന്പൂതിരി എന്നിവർ എന്നിവർ ധാരണ പത്രം കൈമാറി. ഹെൽപ് ലൈൻ നന്പർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നോർക്ക സെക്രട്ടറി ഡോ. ഇളങ്കോവൻ, പ്രവാസി ക്ഷേമനിധിബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, നോർക്ക വൈസ് ചെയർമാൻ വരദരാജൻ, ഐ.എം.എ. സെക്രട്ടറി ഡോ. എൻ. സുൽഫി, ഡോ. അലക്സ് ഫ്രാങ്ക്ളിൻ, ഡോ. ശ്രീജിത്ത് എൻ. കുമാർ, ഡോ സുനോജ്, ഡോ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി
10:22 PM Jul 25, 2018 | Deepika.com