ലണ്ടൻ: ബ്രെക്സിറ്റ് നിയമ നിർമാണത്തിലെ നിർണായക വ്യവസ്ഥകൾ സ്കോട്ടിഷ് പാർലമെന്റ് തള്ളി. യൂറോപ്യൻ യൂണിയനിൽ നിന്നു പിൻമാറാനുള്ള യുകെയുടെ തീരുമാനത്തോട് തുടക്കം മുതൽ സ്കോട്ട്ലൻഡ് എതിർപ്പു പ്രകടിപ്പിച്ചു വരുകയാണ്. അങ്ങനെയെങ്കിൽ സ്കോട്ട്ലൻഡ് പ്രത്യേക രാജ്യമായി പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയനിൽ തുടരുമെന്നു വരെ മുൻപ് പ്രഖ്യാപനം വന്നിരുന്നതാണ്.
വെസ്റ്റ്മിനിസ്റ്റ് ബിൽ എന്നറിയപ്പെടുന്ന ഭാഗമാണ് എസ്എൻപി അംഗങ്ങളുടെ ആഭിമുഖ്യത്തിൽ പരാജയപ്പെടുത്തിയത്. ലേബർ, ഗ്രീൻ, ലിബറൽ ഡെമോക്രാറ്റ് അംഗങ്ങളും ഇക്കാര്യത്തിൽ എസ്എൻപിക്ക് ഒപ്പം ഒറ്റക്കെട്ടായി നിലയുറപ്പിച്ചു. സ്കോട്ടിഷ് പാർലമെന്റിന്റെ പരമാധികാരത്തെ മറികടക്കുന്ന ഒന്നും അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
സ്കോട്ടിഷ് പാർലമെന്റിന്റെ വികാരവും തീരുമാനവും മാനിക്കണമെന്നും, എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നും സ്കോട്ട്ലൻഡിന്റെ ബ്രെക്സിറ്റ് സെക്രട്ടറി മൈക്ക് റസൽ ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
ബ്രെക്സിറ്റ് ബിൽ സ്കോട്ടിഷ് പാർലമെന്റ് തള്ളി
11:30 PM May 16, 2018 | Deepika.com