ന്യൂകാസിൽ: അമിത വേഗതയിൽ കാറോടിച്ചുണ്ടായ അപകടത്തിൽ പതിനെട്ടു വയസുകാരൻ മരിച്ച സംഭവത്തിൽ ന്യൂകാസിലിനടുത്തു വിറ്റ്ലി ബേയിൽ താമസിക്കുന്ന മലയാളി യുവാവിനെ ആറു വർഷവും ഒൻപതു മാസവും തടവ് ശിക്ഷക്ക് വിധിച്ചു. കാലങ്ങളായി ഇവിടെ താമസിക്കുന്ന ഡോക്ടർ കുടുംബത്തിലെ മൂന്നാം തലമുറയിൽ പെട്ട ജോഷ്വാ ചെറുകരയാണ് ശിക്ഷിക്കപ്പെട്ടത്.
കഴിഞ്ഞവർഷം മേയ് ഏഴിനായിരുന്നു അപകടം. രാവിലെ ജോംഗിനു ശേഷം വീട്ടിലേക്കു വരികയായിരുന്നു വില്യം ഡോറ എന്ന ചെറുപ്പക്കാരനാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പതിനെട്ടു വയസുകാരനായ വില്യം എ ലെവൽ വിദ്യാർഥിയായിരുന്നു. ജോഷ്വായും സുഹൃത്തായ ഹാരിയും മൽസരിച്ച് കാറോടിക്കവേ നിയന്ത്രണം വിട്ട് റോഡരികിലെ നടപ്പാതയിലൂടെ പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
വിചാരണയ്ക്കൊടുവിൽ പ്രതികൾ കുറ്റം സമ്മതിച്ചതോടെയാണ് ന്യൂകാസിൽ ക്രൗണ്‍ കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്. ഹാരിക്ക് നാലര വർഷമാണ് തടവുശിക്ഷ. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാലും പിന്നീട് നാലു വർഷത്തേക്ക് ഇരുവർക്കും ഡ്രൈവ് ചെയ്യാനും വിലക്കുണ്ട്. ജോഷ്വാ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വില്യം ഡോറയെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിനും വിചാരണയ്ക്കും സഹായകമായി. യുവാക്കളുടെ അപകടകരമായ ഡ്രൈവിംഗ് മാത്രമാണ് ദുരന്തകാരണമെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജോഷ്വായുടെ സഹോദരനും അമ്മയും ഉൾപ്പടെയുള്ള കുടുംബങ്ങങ്ങൾ ന്യൂകാസിലിൽ തന്നെയാണ് താമസിക്കുന്നത്.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
അപകടത്തിൽ വിദ്യാർഥി മരിച്ച സംഭവം: ന്യൂകാസിൽ മലയാളിക്ക് ആറരവർഷം തടവുശിക്ഷ
11:26 PM May 14, 2018 | Deepika.com