ബർലിൻ: ജർമനിയിലെ പൊതുമേഖലാ ജീവനക്കാർക്ക് ഘട്ടം ഘട്ടമായി 7.5 ശതമാനം ശന്പള വർധന നടപ്പാക്കാൻ ധാരണ. പണിമുടക്ക് ആഹ്വാനം നടത്തിയ വെർഡി യൂണിയനും സർക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് മൂന്നു ഘട്ടമായി ശന്പള വർധന നടപ്പാക്കാൻ തീരുമാനമായത്.
വെർഡിയുടെ ആഭിമുഖ്യത്തിൽ നടത്തി വന്ന പണിമുടക്ക് പൊതു ഗതാഗത സംവിധാനങ്ങളെയും ആശുപത്രികളെയും ചൈൽഡ് കെയറുകളെയും മറ്റും സാരമായി ബാധിച്ചിരുന്നു. രാജ്യത്തെ 2.3 മില്യണ്‍ തൊഴിലാളികളിൽ 220,000 പേരാണ് പണിമുടക്കിൽ പങ്കെടുത്തുവന്നത്.
30 മാസമെടുത്താണ് ശന്പള വർധന പൂർത്തിയാക്കുക. ഈ വർഷം മാർച്ച് ഒന്നിനാണ് ആദ്യ ഘട്ടത്തിനു പ്രാബല്യം. ഈ ഘട്ടത്തിൽ 3.19 ശതമാനം വർധനയാണ് നൽകുക. അടുത്ത വർഷം ഏപ്രിൽ മുതൽ 3.09 ശതമാനം വർധന. 2020 മാർച്ചിൽ 1.06 ശതമാനം കൂടി വർധിപ്പിക്കും.
വളരെ ചുരുങ്ങിയ ശന്പളത്തിൽ ജോലി ചെയ്യുന്നവർക്ക് 250 യൂറോ ഒറ്റത്തവണ വർധനയായും നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് ഏഴര ബില്യണ്‍ യൂറോയാണ് ഇതുവഴി വരുന്ന അധികച്ചെലവ്. ഫെഡറൽ ഗവണ്മെന്റിന് 2.2 ബില്യണുമാണ്.
അതേസമയം ജീവനക്കാരുടെ ശന്പളവർദ്ധനവുപോലെ ജർമൻ പ്രസിഡന്റിനും, മെർക്കലിനും, മന്ത്രിമാർക്കും 2020 വരെ ലഭിയ്ക്കുന്ന ശന്പളത്തിലും വർധനവുണ്ടായിട്ടുണ്ട്. ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ പ്രതിമാസ ശന്പളത്തിൽ ഏഴര ശതമാനമാണ് വർധനവുണ്ടായിരിയ്ക്കുന്നത്. നിലവിൽ 18,820 യൂറോയുടെ സ്ഥാനത്ത് മെർക്കലിന് പ്രതിമാസം അലവൻസ് ഉൾപ്പെടെ ശന്പളമായി 20,233 യൂറോ ലഭിയ്ക്കും. ജർമൻ പ്രസിഡന്റിന് നിലവിൽ 20,787 യൂറോയാണ് ശന്പളം, 2020 വരെ പ്രസിഡന്റിന് പ്രതിമാസം 22,348 യൂറോയും, മന്ത്രിമാർക്ക് 15, 280 യൂറോയിൽ നിന്ന് അലവൻസ് ഉൾപ്പടെ 16,427 യൂറോയും ലഭിക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിലെ പൊതുമേഖലാ ജീവനക്കാർക്കും മെർക്കലിനും ശന്പള വർധന
11:25 PM Apr 19, 2018 | Deepika.com