രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരംആർബറി ഹാളിൽ 12ന് വെയ്മൻ ഫ്യൂണറൽ ഡയറക്ടേഴ്സ് എത്തിക്കുകയും യുക്മ ഭാരവാഹികളും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികളും രഞ്ജിത്ത് കുമാറിന്റെ കുടുംബാംഗങ്ങളും കേംബ്രിഡ്ജിലെ ഹിന്ദു സമാജവും സുഹൃത്തുക്കളും ചേർന്ന് ആദരവോടെ സ്വീകരിക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ ഇടത്ത് പൊതു ദർശനത്തിനായുള്ള ക്രമീകരണങ്ങൾ ചെയ്തു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വികാര നിർഭരമായ ഉപചാരങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സുഹൃത്തുക്കളെ അൽപനേരത്തേക്ക് കണ്ണീരിലാഴ്ത്തി. തുടർന്ന് യുക്മയുടെ അഭിമാനമായ രഞ്ജിത്ത് കുമാറിനെ യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ ചേർന്ന് യുക്മയുടെ പതാക പുതപ്പിച്ച് ആദരിവ് പ്രകടിപ്പിച്ചു.
യുക്മയുടെ വിവിധ റീജണുകളെ പ്രതിനിധീകരിച്ചും ഈസ്റ്റ് ആംഗ്ലിയ റീജണിലെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചും യുക്മയുടെ വിവിധ പോഷക സംഘടനകളെ പ്രതിനിധികരിച്ചും കേംബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധികരിച്ചും വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധികരിച്ചും പുഷ്പ ചക്രങ്ങളും പൂച്ചെണ്ടുകളും ഉപചാരങ്ങളും അർപ്പിക്കപ്പെട്ടു. സന്ദർശകരുടെ തിരക്ക് നീണ്ടു പോകുന്നുണ്ടായിരുന്നു എങ്കിലും മുൻകൂട്ടി നിശ്ചയിച്ചതിൻ പ്രകാരം മൂന്നുമണിയോടെ പൊതു ദർശന പരിപാടികൾ ഫ്യൂണറൽ ഡയറക്ടേഴ്സിന്റെ ആവശ്യപ്രകാരം അവസാനിപ്പിക്കേണ്ടി വന്നു.
രഞ്ജിത്ത് കുമാറിന്റെ ഭൗതിക ശരീരവും കുടുംബങ്ങളും ശനിയാഴ്ച്ച സ്വദേശമായ കൂത്താട്ടുകുളത്തേക്ക് തിരിക്കും. യുക്മ പ്രതിനിധിയായി നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തിരുമാറാടിയിൽ ഉള്ള അദ്ദേഹത്തിന്റെ കുടുംബ വളപ്പിൽ മതപരമായ ചടങ്ങുകൾക്കനുസരിച്ച് സംസ്കാര കർമം നടക്കുന്നതാണ്. യുക്മയ്ക്കു വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് , ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി ,മുൻ പ്രസിഡന്റ് വിജി കെ.പി, മുൻ നാഷണൽ സെക്രട്ടറി അബ്രഹാം ലൂക്കോസ് എന്നിവർ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.