ബർലിൻ: യൂറോപ്പിൽ വസന്തകാലം ഒൗദ്യോഗികമായി ആഗതമായി. പക്ഷേ, വൻകരയെ മൂടിയ മഞ്ഞിൻ പുതപ്പ് ഇനിയും കട്ടി കുറയാതെ ശേഷിക്കുന്നു.
സ്പെയ്നിലും ജർമനിയിലുമെല്ലാം ഇപ്പോഴും ആകെ മഞ്ഞു മൂടിയ അവസ്ഥയിൽ തന്നെയാണ്. സ്പെയ്നിലെ മയോർക്കയും മെനോർക്കയും അടക്കം ഏഴു പ്രദേശങ്ങളിൽ അതിശൈത്യം സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നു.
ജർമനിയിൽ പല ഭാഗങ്ങളിലും മഞ്ഞു വീഴ്ച തുടർന്നു. ക്രൊയേഷ്യയിൽ മഞ്ഞ് ഗണ്യമായി ഉരുകിത്തുടങ്ങിയതോടെ വെള്ളപ്പൊക്ക ഭീഷണിയും തുടങ്ങി. സാഗ്രെബ് നദി കരകവിഞ്ഞൊഴുകുകയാണ്. എന്നാൽ, ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച തുടരുകയും ചെയ്യുന്നു. അൽബേനിയയിൽ ആയിരക്കണക്കിനു ഹെക്റ്റർ പ്രദേശങ്ങളാണ് ഇപ്പോഴും മഞ്ഞുമൂടിക്കിടക്കുന്നത്. നൂറു കണക്കിനാളുകൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു.
കലണ്ടർ പ്രകാരം മാർച്ച് ഒന്നിന് വസന്തകാലം തുടങ്ങിയെങ്കിലും ശരിയ്ക്കുള്ള വസന്തം ഇതുവരെ ആയിട്ടില്ല. ഈസ്റ്റർ കഴിയുന്പോഴേയ്ക്കും വസന്തത്തിന്റെ നിറങ്ങൾ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.
കാറ്റും മഞ്ഞും വീഴ്ചയും കാരണം കഴിഞ്ഞ വാരാന്ത്യം ജർമനിയിൽ ആകമാനം ജനജീവിതം സ്തംഭിച്ചതിനു പിന്നാലെയാണ് പുതിയ അതിശൈത്യകാലത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ക്രമേണ ഉയരുമെന്നും പ്രവചനം. തിങ്കളാഴ്ച രാവിലെ പൂജ്യത്തിനു താഴെ നാലു ഡിഗ്രിയായിരുന്നു ബർലിനിലെ താപനില.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ വസന്തത്തിന് മഞ്ഞു പുതച്ച തുടക്കം
11:39 PM Mar 21, 2018 | Deepika.com