മോസ്കോ: തെരഞ്ഞെടുപ്പിൽ 76 ശതമാനം വോട്ടുകൾ നേടി വ്ലാദിമിർ പുടിൻ നാലാമതും റഷ്യൻ പ്രസിഡന്റായി. തുടർച്ചയായ രണ്ടാം തവണയാണ് പുടിൻ പ്രസിഡൻറാവുന്നത്. പുതിയ നിയമപ്രകാരം പുടിന് 2024 വരെ പ്രസിഡൻറ് പദത്തിൽ തുടരാം.
ആറു വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഇതു പൂർത്തിയാക്കിയാൽ ഏറ്റവും കൂടുതൽ കാലം റഷ്യൻ പ്രസിഡന്റായിരുന്നതിന്റെ റെക്കോഡ് ജോസഫ് സ്റ്റാലിനിൽനിന്ന് പുടിനു സ്വന്തമാക്കാം.
13 ശതമാനം വോട്ട് നേടിയ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പവേൽ ഗ്രുഡിൻ രണ്ടാം സ്ഥാനത്തും ആറു ശതമാനം വോട്ട് നേടിയ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വ്ലാദമിർ ഷിറിനോവ്സ്കി മൂന്നാം സ്ഥാനത്തും എത്തി. പുടിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകൾ സീനിയ സോബ്ചക് രണ്ട് ശതമാനവും കമ്യൂണിസ്റ്റ് ഓഫ് റഷ്യയുടെ മാക്സിം സുര്യാക്കിൻ 0.6 ശതമാനവും വോട്ടുകൾ നേടി.
വൻ വിജയം സമ്മാനിച്ച റഷ്യൻ ജനതക്ക് നന്ദിയെന്ന് മോസ്കോയിൽ നടന്ന വിജയാഘോഷ റാലിയിൽ പുടിൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ ജനങ്ങൾ പരിഗണിച്ചെന്നും കൂടുതൽ ഉത്തരവാദിത്തതോടെ മുന്നോട്ടു പോകുമെന്നും പുടിൻ വ്യക്തമാക്കി.
യുക്രെയ്നിൽ നിന്ന് അടുത്തിടെ ക്രീമിയയെ രാജ്യത്തോട് ചേർത്തതും സിറിയയിൽ നടത്തിയ അസദ് അനുകൂല ഇടപെടലും വൻ ശക്തി രാഷ്ട്രമെന്ന പദവിയിലേക്ക് റഷ്യയെ എത്തിക്കാൻ പുടിന് സാധിച്ചത് വലിയ ജനപിന്തുണക്ക് കാരണമായി.
എട്ടു പേർ മത്സര രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകളിൽ പുടിൻ ബഹുദൂരം മുന്നിലായിരുന്നു. 2012ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യുണൈറ്റ് റഷ്യ പാർട്ടി സ്ഥാനാർഥിയായിരുന്ന പുടിൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയായാണ് മൽസരിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
നാലാം വട്ടവും റഷ്യൻ പ്രസിഡന്റായി പുടിൻ
11:11 PM Mar 19, 2018 | Deepika.com