ബർലിൻ: നാലാമത് ജർമൻ ചാൻസലറായി അധികാരമേറ്റ അംഗലാ മെർക്കലിന്റെ കർക്കശസ്വരം വീണ്ടും രാജ്യത്തു മുഴങ്ങി. തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയെ പാർലമെന്റിൽനിന്നു പുറത്താക്കുകയാണു ലക്ഷ്യമെന്ന് ജർമൻ ചാൻസലർ അംഗല മെർക്കൽ പറഞ്ഞു. അധികാരമേറ്റ ശേഷം ജർൻ ടിവി ചാനലായ എആർഡിയ്ക്കു നൽകിയ അഭിമുഖത്തിലാണ് മെർക്കൽ ഇത്തരത്തിലൊരു അഭിപ്രായമുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഎഫ്ഡിക്കു വർധിച്ച ജനപ്രീതിയുടെ പ്രധാന കാരണമായി ആരോപിക്കപ്പെട്ടത് മെർക്കലിന്റെ ഉദാരമായ അഭയാർഥി നയങ്ങളാണ്. ഇതിൽ തിരുത്തൽ വരുത്തുമെന്ന പരോക്ഷ സൂചനകൾ നേരത്തെ തന്നെ അവർ നൽകുകയും ചെയ്തിരുന്നു.
എഎഫ്ഡിയിലേക്കു പോയ വോട്ടർമാരെ സിഡിയുവിൽ തിരിച്ചെത്തിക്കുമെന്നാണ് മെർക്കലിന്റെ പ്രഖ്യാപനം. നാലാം വട്ടം ജർമൻ ചാൻസലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം നൽകിയ അഭിമുഖത്തിലാണ് പരാമർശങ്ങൾ. ചാൻസലർ സ്ഥാനത്ത് ഇതു താങ്കളുടെ അവസാന ടേം ആയിരിക്കുമോ എന്ന ചോദ്യത്തിന്, ആവണമെന്നു നിർബന്ധമില്ലെന്നായിരുന്നു മറുപടി.
അഭയാർഥികളെ ഉൾക്കൊള്ളുന്നതിലും രാജ്യത്ത് താമസിക്കാൻ അർഹതയില്ലാത്തവരെ നിയമപരമായി പുറത്താക്കുന്നതിലുമാകും പുതിയ സർക്കാരിന്റെ ശ്രദ്ധയെന്ന് മെർക്കൽ പറഞ്ഞു. ഇതുകൂടാതെ ജർമനിയുടെ അതിർത്തി സുരക്ഷിതമാക്കുമെന്നും അഭയാർഥി പ്രവാഹത്തിന് കാരണമാകുന്ന സാഹചര്യങ്ങളില്ലാതാക്കാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കക്ഷികൾ തമ്മിലുണ്ടാക്കിയ ഭരണകരാറിലെ വിഷയങ്ങൾ പ്രതിബദ്ധതയോടെയും സുതാര്യമായും വേഗത്തിലും ചെയ്തു തീർത്ത് ജർമനിയെ നല്ല നിലയിലേയ്ക്കു നയിക്കാൻ താൻ നാലാമൂഴത്തിൽ ബാദ്ധ്യസ്ഥയാണെന്നും മെർക്കൽ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
എഎഫ്ഡിയെ പാർലമെന്റിൽ നിന്നു പുറത്താക്കും: അംഗലാ മെർക്കൽ
11:35 PM Mar 15, 2018 | Deepika.com