അന്താരാഷ്ട്രതലത്തിൽ ടൂറിസം രംഗത്ത് ഇന്ത്യയുടെ പ്രാതിനിധ്യവും അതിൽ കേരളം നൽകുന്ന പങ്കും ഉൗട്ടിയുറപ്പിയ്ക്കുന്നതാണ് ബർലിൻ ഐടിബിയിലൂടെ തെളിയിക്കുന്നതെന്നു മന്ത്രി കടകംപള്ളി ലേഖകനോടു പറഞ്ഞു. വെള്ളിയാഴ്ച ബർലിനിലെത്തിയ മന്ത്രി വൈകുന്നേരം നടന്ന കേരള ഇവനിംഗിൽ പങ്കെടുത്തു. ഏകദേശം നാലപത്തോളം മലയാളി ടൂർ ഓപ്പറേറ്റേഴ്സ് പരിപാടിയിൽ പങ്കെടുത്തു. മന്ത്രിയും സംഘവും ഞായറാഴ്ച തിരികെ മടങ്ങി.
അന്താരാഷ്ട്ര ടൂറിസം രംഗത്ത് കഴിഞ്ഞ ഇരുപതു വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ച ഇത്തവണ രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. 2017 ൽ ഈ രംഗത്തെ വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ ഉൗർജം പകർന്ന് യൂറോപ്യൻ ടൂറിസമാണെന്നും കണക്കുകളിൽ വ്യക്തമാകുന്നു. ആഗോള തലത്തിൽ രാജ്യാന്തര യാത്രകളുടെ എണ്ണത്തിൽ ആറര ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 1.2 ബില്യൻ അന്താരാഷ്ട്ര യാത്രകൾ കഴിഞ്ഞ വർഷം നടന്നു. തീവ്രവാദ ഭീഷണി അന്താരാഷ്ട്ര വിനോദയാത്രകളെ കഴിഞ്ഞ വർഷം കാര്യമായി ബാധിച്ചിട്ടില്ലെന്നും ഐപികെ വിലയിരുത്തുന്നു. ഐടിബി ബർലിനിലാണ് ഇതു സംബന്ധിച്ച കണക്കുകൾ അവതരിപ്പിക്കപ്പെട്ടത്.
ഏറ്റവും കൂടുതൽ വിദേശികൾ കഴിഞ്ഞ വർഷം താത്പര്യം പ്രകടിപ്പിച്ച രാജ്യം സ്പെയ്നാണ്. ആകെ വിദേശയാത്രകളിൽ ഏഴു ശതമാനം സ്പെയ്നിലേക്കായിരുന്നു. നോർത്ത് അമേരിക്കയിലേക്ക് ആറു ശതമാനവും ലാറ്റിനമേരിക്കയിലേക്ക് അഞ്ച് ശതമാനവും. യൂറോപ്പിലേക്കുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനയും രേഖപ്പെടുത്തി. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയാണ് മുൻപന്തിയിൽ.
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും സംഘവും ചൊവ്വാഴ്ച തന്നെ ഐടിബിയിൽ പങ്കെടുക്കാനായി ബർലിനിൽ എത്തിയിരുന്നു. മന്ത്രിയും സംഘവും ഞായറാഴ്ച ഡൽഹിയ്ക്കു മടങ്ങി. മാർച്ച് ഏഴിന് ആരംഭിച്ച് ഐടിബി മേള മാർച്ച് 11 ഞായറാഴ്ച സമാപിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ