ബർലിൻ: ജർമൻ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് 169 ദിവസങ്ങൾക്കു ശേഷം പുതിയ മുന്നണിയുണ്ടാക്കിയ( ഗ്രോക്കോ) ചാൻസലർ മെർക്കൽ കക്ഷികളുമായി ഭരണ കരാറിൽ ഒപ്പുവച്ചു. സിഡിയു, സിഎസ്യു, എസ്പിഡി കക്ഷികളാണ് മുന്നണിയിൽ അംഗങ്ങൾ. അംഗലാ മെർക്കൽ, ഹോർസ്റ്റ് സീഹോഫർ, ഒലാഫ് ഷോൾസ് എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
177 പേജള്ള കരാറിൽ അടുത്ത നാലു വർഷം മെർക്കൽ ചാൻസലറാകുന്ന നാലാമൂഴത്തിൽ എങ്ങനെ ഭരിയ്ക്കണം, ജനക്ഷേമം ഉറപ്പാക്കണം, പുതിയ പദ്ധതികൾ, ഇയു ബന്ധം തുടങ്ങിയ എന്ന വിഷയങ്ങളാണ് ഉള്ളടക്കം. അടുത്ത രണ്ടു കൊല്ലം കഴിയുന്പോൾ അതുവരെയുള്ള മെർക്കലിന്റെ പ്രകടനം എങ്ങനെയെന്നു വിലയിരുത്താനുള്ള കർശനമായ നിർദ്ദേശവും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 14 ന് ബുധനാഴ്ചയാണ് ചാൻസലർ തെരഞ്ഞെടുപ്പ്.ഭരണഘടനാ ചട്ടപ്രകാരം പാർലമെന്റു കൂടി മെർക്കലിനെ ചാൻലറായി തെരഞ്ഞെടുക്കും. ആകെ 709 അംഗങ്ങളുള്ള പാർലമെന്റിൽ സിഡിയു/ സിഎസ്യു(246), എസ്പിഡി(153)കക്ഷികൾക്ക് മൊത്തം 399 അംഗബലമുണ്ട്. കേവല ഭൂരിപക്ഷത്തിന് 355 അംഗങ്ങളുടെ പിന്തുണ മതി. തുടർന്ന് മെർക്കലിന്റെ നിലവിലെ മന്ത്രിസഭ അധികാരമൊഴിയും.
ചാൻസലർ തെരഞ്ഞെടുപ്പിനു ശേഷം ഉച്ചയോടെ ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമയറുടെ മുന്പിൽ മെർക്കൽ(നാലാം തവണ) ചാൻസലറായി സത്യപ്രതിജ്ജ ചെയ്ത് അധികാരമേൽക്കും. മെർക്കലിനൊപ്പം 16 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.
പാർലമെന്റിലെ അംഗീകൃത പ്രതിപക്ഷം വിദേശികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന എഎഫ് ഡിയാണ്. പാർലമെന്റിൽ 94 അംഗങ്ങളാണ് എഎഫ്ഡി പാർട്ടിയ്ക്കുള്ളത്. എഫ്ഡിപി 80, ഇടതു പാർട്ടികൾ 69, ഗ്രീൻ 67 എന്നിങ്ങനെയാണ് മറ്റു കക്ഷി നില.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയിൽ മെർക്കൽ മുന്നണി ഭരണ കരാർ ഒപ്പിട്ടു
11:39 PM Mar 12, 2018 | Deepika.com