ഓഖി ദുരന്തത്തിൽ കുടുംബനാഥ·ാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 15 കുട്ടികളുടെ പഠനാർത്ഥം ബാങ്കിൽ നിക്ഷേപിച്ച തുകയുടെ വിവരങ്ങൾ വിയന്നയിൽ നിന്നും പൂന്തുറയിൽ എത്തിയ ഫാ. വിൽസണ് മേച്ചേരിൽ കുട്ടികൾക്ക് കൈമാറി. കുട്ടികൾക്കു 18 വയസ് തികയുന്പോൾ തുക അവർക്കു പിൻവലിച്ചു യഥേഷ്ടം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് നിക്ഷേപം. ഫാ. വിൽസണ് നയിച്ച സംഗീത പരിപാടിയ്ക്കെത്തിയ വിയന്ന മലയാളികളാണ് ഈ തുക പൂന്തുറയിലെ കുട്ടികളുടെ പഠനത്തിനായി സംഭാവന നൽകിയത്.
ദുരന്തം തകർത്ത പൂന്തുറയിലെ എല്ലാ ഭവനങ്ങളും ഫാ. വിൽസന്റെ നേതൃത്വത്തിൽ സന്ദർശിച്ചാണ് ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തിയത്. സെന്റ് ഫിലോമിനാസ് സ്കൂളിലെ പ്രധാന അദ്ധ്യാപിക സി. മേഴ്സി, ഫാ. ജയ്മോൻ എംസിബിഎസ്, ഡോ. സി. ആൻ പോൾ, രാജൻ അയ്യർ എന്നിവർ സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുവേണ്ട സദർശനങ്ങളിൽ മാർശനിർദ്ദേശങ്ങൾ നൽകി.
പൂന്തുറയിലെ സെന്റ് തോമസ് പള്ളിയിൽ വളരെ ലളിതമായി സംഘടപ്പിച്ച ചടങ്ങിൽ ഫാ. ജസ്റ്റിൻ ജൂഡിൻ (വികാരി), ഫാ. വെട്ടാരമുറിയിൽ എംസിബിഎസ്, ഡോ. സി. ഫാൻസി പോൾ, വിനോദ് സേവ്യർ, മാത്യൂസ് കിഴക്കേക്കര (വിഎംഎ ചാരിറ്റി കോർഡിനേറ്റർ), രാജൻ അയ്യർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും അവരുടെ കുടുംബങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു.
കണ്ണീർ ഉണങ്ങിയിട്ടില്ലാത്ത പൂന്തുറ തീരത്ത് സാന്ത്വനത്തിന്റെയും സഹായത്തിന്റെയും തുണയായി തീരാൻ ഫാ. വിൽസണ് മേച്ചേരിലും സംഘവും വിയന്ന മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച സംഗീതനിശയിലൂടെയാണ് സഹായനിധി കണ്ടെത്തിയത്. അതോടൊപ്പം വിയന്നയിലെ ബഹുഭൂരിപക്ഷം മലയാളി ബിസിനസ്കാരും സംഘടനകളും വിവിധ രീതിയിൽ പരിപാടിയിൽ സഹകരിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി